വടകരയില്‍ കൊട്ടിക്കലാശമില്ല
വി. എം. സുരേഷ് കുമാർ
വടകര: പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ നാലിനു വടകരയില്‍ കൊട്ടിക്കലാശം ഉണ്ടായിരിക്കില്ല. ഡിവൈഎസ്പി മൂസ വള്ളിക്കാടന് വിളിച്ചുചേര്‍ത്ത സര്‍വ കക്ഷി യോഗത്തിലാണ് തീരുമാനം.
ബൈക്ക്റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പാലിക്കണമെന്നും വാദ്യഘോഷങ്ങളോടെ തുറന്ന വാഹനങ്ങളിലെ പ്രചാരണം വേണ്ടെന്നു വെക്കുമെന്നും സിഐ സുഷാന്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവള്ളൂര്‍, മണിയൂര്‍, വില്യാപ്പള്ളി, ചോറോട്, വടകര ടൗണ്‍ എന്നിവിടങ്ങളിലൊന്നും വൈകുന്നരം കേന്ദ്രീകൃത പ്രചാരണമില്ല. ഇലക്ഷന് ബൂത്ത് കെട്ടല്‍ അഞ്ചാം തിയതി രാത്രി പത്ത് മണിക്കു മുമ്പ് അവസാനിപ്പിക്കും. എല്ലാ രാഷ്ട്രീയ നേതാക്കളും സഹകരണം വാഗ്ദാനം ചെയ്തതായും സിഐ വ്യക്തമാക്കി.
വടകര അസംബ്ലി മണ്ഡലത്തില്‍ 129 ബുത്തുകളാണുള്ളത്. ഇതില്‍ 15 പ്രശ്നബാധിത ബൂത്തുകളുണ്ട്. കുറ്റ്യാടി മണ്ഡലത്തില്‍ ആകെയുള്ള 139 ബൂത്തുകളില്‍ പത്തൊമ്പത് പ്രശ്നബാധിത ബുത്തുകളുമുണ്ട് ഇവിടെയൊക്കെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നും സിഐ വ്യക്തമാക്കി.