ദുർഗ്• ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ 21 വയസുകാരനെയും ബന്ധുവായ യുവതിയെയും വിഷം കൊടുത്തു കൊന്ന ശേഷം മൃതദേഹങ്ങൾ കത്തിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ നഗർ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. അമ്മാവൻ രാമു, യുവതിയുടെ സഹോദരൻ ചരൺ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ശ്രീഹരിയും ഐശ്വര്യയും ഒളിച്ചോടിയിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും കാണാതായതായി പരാതി നൽകി. അന്വേഷണത്തിനൊടുവിൽ ദുർഗ് പൊലീസ് ഇരുവരെയും ചെന്നൈയിൽ നിന്ന് കണ്ടെത്തി. നിയമപരമായ നടപടിക്രമങ്ങൾക്കു ശേഷം കുടുംബത്തിന് കൈമാറുകയും ചെയ്തു.
ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ് സംഘം അവരുടെ വീടുകളിൽ സംശയാസ്പദമായ ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരെയും വിഷം കൊടുത്തു കൊന്നതായി രണ്ടു പ്രതികളും സമ്മതിച്ചു. ശേഷം ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് മൃതദേഹങ്ങൾ കത്തിച്ചതായും പ്രതികൾ പറഞ്ഞു.
ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ കുടുംബാംഗങ്ങൾ ഇതിനെ എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. കേസ് റജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഭിലായ് നഗറിലെ സിറ്റി പൊലീസ് സൂപ്രണ്ട് (സിഎസ്പി) അജിത് യാദവ് അറിയിച്ചു.