തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് തിരുവമ്ബാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീഴുകയായിരുന്നു.
25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡികല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീണ അര്‍ധരാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മരം വീണ ഉടന്‍ ആന ഭയന്നു ഓടി. പിന്നീട് ആനയെ തളച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വൈദ്യുതി കമ്ബിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എന്‍ ഡി ആര്‍ എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിനായി ഒരുക്കിയ വെടിക്കോപ്പുകള്‍ പൊട്ടിച്ചു തീര്‍ത്തു. വെടിക്കോപ്പുകള്‍ കുഴികളില്‍ നിറച്ചതിനാല്‍ പൊട്ടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ഫലത്തില്‍ പൊട്ടച്ച് തീര്‍ക്കല്‍ വെടിക്കെട്ടു തന്നെയായി മാറി. തിരുവമ്ബാടിയായിരുന്നു ആദ്യം തീ കൊളുത്തിയത്. നഗരത്തെ പ്രകമ്ബനം കൊള്ളിച്ചായിരുന്നു വെടിക്കോപ്പുകള്‍ പൊട്ടിയത്. തിരുവമ്ബാടിയും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് സാമഗ്രികള്‍ നേരത്തെ ഒരുക്കിയിരുന്നു.
വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്ത് നിന്ന് നീക്കുക പ്രയാസമായതിനാല്‍ ആണ് പൊട്ടിച്ച് നശിപ്പിക്കാന്‍ തീരുമാനമെടുത്തത്. ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്. അപകടം ഇല്ലാതിരിക്കാന്‍ പല തവണ വെടിക്കെട്ട് സാമഗ്രികള്‍ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.