ന്യൂഡൽഹി: മുഴുവന്‍ കോവിഡ് വാക്സീനും എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും കോടതി ആരാഞ്ഞു. വാക്സീന്‍ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതു ഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയവും വിതരണവും കേന്ദ്രസര്‍ക്കാര്‍ വാക്സിൻ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ വാങ്ങുന്നത് കേന്ദ്രസര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാര്‍ക്കു വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യുണൈസേഷന്‍ പദ്ധതിയുടെ മാതൃക പിന്തുടരാത്തത്- കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങാത്തതെന്താണ്?
നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. വാക്‌സിന്‍ സംഭരണം കേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചും വാക്‌സിന്‍ വിതരണം വികേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചുമാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
േകാവിഡ് വാക്സീനുകളുടെ വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തെ ചോദ്യം ചെയ്തു. വാക്സീന്‍ വില നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിലില്ലാത്ത വില എന്തിന് കോവിഷീൽഡ് വാക്സീന് ഇന്ത്യക്കാർ നൽകുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എന്തിന് രണ്ട് വിലകൾ ഉണ്ടായിരിക്കണം. വാക്സീൻ ഉൽപാദനം കൂട്ടണമെന്നും കോടതി നിർദേശിച്ചു.