India

ഓണ്‍ലൈന്‍ വാതുവെപ്പ് : തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

“Manju”

ചെന്നൈ: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ ഗെയിമുകള്‍ തുടങ്ങിയവ സംസ്ഥാനത്ത് നിരോധിച്ച് കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃതമായി അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളൊന്നും നടപ്പാക്കാത്ത നിരോധനം തമിഴ്‌നാട്ടില്‍ നടപ്പാക്കിയത് നിയമ വിരുദ്ധമാണെന്ന ഓണ്‍ലൈന്‍ ഗെയിം കമ്പനികളുടെ വാദവും കോടതി അംഗീകരിച്ചു. കഴിഞ്ഞ ആഴ്ച കേസില്‍ വാദം കേട്ടപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ രൂപീകരിച്ച 2021ലെ തമിഴ്‌നാട് ഗെയിമിങ് ആന്റ് പോലീസ് ഭേദഗതി നിയമം വിഷയം വിശദമായി പഠിക്കാതെ തയ്യാറാക്കിയതാണെന്ന വിമര്‍ശനവും കോടതി ഉയര്‍ത്തി. സര്‍ക്കാരിന്റെ ഈ നീക്കം തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് നടത്തിയതാണോ എന്ന് സംശയമുണ്ടെന്നും കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജിവ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമം പാസാക്കിയത്. ജനങ്ങളുടെ നന്മ പരിഗണിച്ചാണ് കേസ് നടപ്പാക്കിയതെന്ന് മനസിലാകുമെന്നും, എന്നാല്‍ ഭരണഘടന ഇതിന് അവകാശം നല്‍കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമെന്നും കോടതി പറഞ്ഞു.

Related Articles

Back to top button