IndiaKeralaLatest

ഇ-മെയില്‍ വിലാസമില്ലാതെ രണ്ട് എം. എല്‍. എമാര്‍

“Manju”

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് എം. എൽ. എമാർക്ക് ഇപ്പോഴും ഇ-മെയിൽ വിലാസമില്ല. ആറ്റിങ്ങലിൽ നിന്ന് ജയിച്ച ഒ. എസ്. അംബിക, ചിറയൻകീഴിൽ നിന്നും വിജയിച്ച മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ വി. ശശി എന്നിവർക്കാണ് ഇതുവരെയും ഇ-മെയിൽ വിലാസമില്ലാത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യൂട്യൂബ്, വെബ്സൈറ്റ് തുടങ്ങിയവ ഉണ്ടെങ്കിലും സ്വന്തമായി ഇതുവരെയും മൊബൈൽ നമ്പർ ഇല്ല എന്നത് ശ്രദ്ധേയമാണ്.
സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും യുട്യൂബിലും സംസ്ഥാന രാഷ്ട്രീയ നേതാക്കൾ സജീവമാകുമ്പോഴും ചിലർ സമൂഹ മാധ്യമങ്ങളിൽ നിന്നും പിന്നോക്കം നിൽക്കുന്ന സ്ഥിതിയാണ് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡേഴ്സ് ആന്റ് ലാഡേഴ്സ് ഗ്രൂപ്പിന്റെ പൊളിറ്റിക്കൽ ഗവേഷക വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പലരും ആക്ടീവായത്. കോവിഡാണ് എം എൽ എമാരെ സമൂഹ മാധ്യമങ്ങളിലേയ്ക്ക് തിരിച്ചതെന്നും ഗവേഷണത്തിൽ വ്യക്തമാകുന്നതായി റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ നൽകിയ സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ പഠനത്തിലാണ് ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ടീം ഇത്തരം കണ്ടെത്തലുകൾ നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്ക് മാത്രമാണ് സാമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യൂട്യൂബ്, സ്വന്തം വെബ്‌സൈറ്റ് എന്നിവയുള്ളത്. കുട്ടനാട് എം.എൽ.എ. തോമസ് കെ.തോമസ്, ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാൻ എന്നിവർക്ക് സ്വന്തം വെബ്‌സൈറ്റ് ഉണ്ടെങ്കിലും ട്വിറ്ററും യുട്യൂബുമില്ല.
മലമ്പുഴ നിയോജകമണ്ഡലത്തിൽ നിന്നുള്ള എ. പ്രഭാകരൻ, പത്തനാപുരത്ത് നിന്നുള്ള കെ. ബി. ഗണേഷ്‌കുമാർ, കണ്ണൂരിൽ നിന്നും വിജയിച്ച മുൻ മന്ത്രി കടന്നപള്ളി രാമചന്ദ്രൻ എന്നിവർക്ക് ഫേസ്ബുക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ കടന്നപ്പള്ളി രാമചന്ദ്രന് വേരിഫൈഡ് അക്കൗണ്ട് ഫേസ്ബുക്കിലുണ്ട്. കെ.ബി. ഗണേഷ്‌കുമാറിന്റെ പേരിലുള്ള പേജും ഫേസ്ബുക്കിലുണ്ട്. പക്ഷേ, ഇത് ഔദ്യോഗിക പേജ് അല്ല. ഈ പേജിന് ഫേസ്ബുക്കിന്റെ വേരിഫൈഡ് അടയാളമില്ല.
നെന്മാറ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നും വിജയിച്ച എം.എൽ.എമാരുടെ പേരുകൾ കെ. ബാബു എന്നാണെന്നുള്ളതും കൗതുകകരമാണ്. സഭയിൽ സ്പീക്കർക്ക് ഇവരുടെ പേരുകൾ പറയുമ്പോൾ മണ്ഡലത്തിന്റെ പേരുകൾ കൂടി എടുത്തുപറയേണ്ടതായിട്ട് വരും.
140-ൽ 137 എം.എൽ.എമാർക്കും ഫേസ്ബുക്ക് അക്കൗണ്ടും 64 എം.എൽ.എമാർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. 17 എം.എൽ.എമാർക്കാണ് ട്വിറ്റർ അക്കൗണ്ടുകളുള്ളത്. ഇവർ സ്ഥിരമായി ട്വിറ്ററിൽ ട്വീറ്റ് ചെയ്യാറുമുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. 1,317,257 പേർ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. 1,508,236 പേർ പിണറായി വിജയനെ പിന്തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയാണുള്ളത്. 1,201,336 പേർ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. 1,210,860 പേർ പിന്തുടരുന്നു. ഉമ്മൻ ചാണ്ടിയുടെ പേജ് 1,101,856 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറിന്റെ പേജിന് 762,496 പേരും ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാൽ പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, കെ. ബാബു എന്നിവർക്ക് മാത്രമാണ് യുട്യൂബ് അക്കൗണ്ടുകൾ ഉള്ളതെന്ന് സത്യവാങ്മൂലങ്ങൾ പറയുന്നു.

Related Articles

Back to top button