മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ജോലി രാജിവെച്ച് യുവതി
ഭുവനേശ്വർ : സാമൂഹിക സേവനങ്ങൾക്കായി നഴ്‌സിംഗ് ജോലി രാജിവെച്ച് ഒഡീഷയിലെ യുവതി. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ ദഹിപ്പിക്കാനാണ് 37 കാരിയായ മധുസ്മിത പ്രുസ്തി നഴ്‌സിംഗ് ജോലി രാജിവെച്ചത്. ഭുവനേശ്വറിലാണ് സംഭവം.
കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു മധുസ്തമിത. 2011-19 വരെ രോഗികളെ പരിചരിച്ച് കഴിഞ്ഞിരുന്ന ഇവർ 2019 ലാണ് സ്വദേശമായ ഒഡീഷയിലേയ്ക്ക് വന്നത്. ഭർത്താവ് പ്രദീപ് കുമാർ പ്രുസ്തി വർഷങ്ങളായി ഇവിടെ സാമൂഹിക സേവനങ്ങൾ ചെയ്തുവരികയാണ്. റോഡപകടത്തിലും മറ്റും മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ അവകാശികൾ ഇല്ലെങ്കിൽ പ്രദീപ് കുമാറാണ് ദഹിപ്പിക്കാറുള്ളത്. റെയിൽവേ ട്രാക്കിൽ മരിച്ചു കിടന്ന തന്റെ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ അർപ്പിക്കാൻ ആരും തയ്യാറാകാഞ്ഞതാണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രദീപിന് പ്രേരകമായത്. എന്നാൽ അതിനിടെ പ്രദീപിന്റെ കാലിന് പരിക്ക് പറ്റി. കാൽ ഒടിഞ്ഞ സാഹചര്യത്തിൽ ആരും സഹായിക്കാൻ എത്താതായതോടെയാണ് ഭാര്യ മധുസ്മിത ഭർത്താവിനോടൊപ്പം പാവങ്ങൾക്കായി സേവനങ്ങൾ നടത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 300 ഓളം കൊറോണ രോഗികളുടെ മൃതദേഹങ്ങളാണ് ഇവർ സംസ്‌കരിച്ചത്. മറ്റ് 500 മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇത് കാരണം നിരവധി വിമർശനങ്ങൾ മറ്റുള്ളവരിൽ നിന്നും കേൾക്കേണ്ടി വന്നാതായി മധുസ്മിത പറയുന്നു. നിലവിൽ കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ നിന്നും ഏറ്റെടുത്ത് സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിക്കാനുള്ള കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ദമ്പതികൾ