യുവ ഡോക്ടറുടെ ജീവന്‍ അപഹരിച്ച് കോവിഡ്
ഔറംഗാബാദ്: പ്രാരാബ്ധങ്ങളെ വെല്ലുവിളിച്ച് പഠിച്ച് ഡോക്ടറായി എന്നാൽ ഒരു മാസം തികയും മുൻപ് കോവിഡ് ബാധിച്ച് 26കാരന് ദാരുണാന്ത്യം. ഗ്രാമത്തിെന്‍റയും കുടുംബത്തിന്റെയും പ്രതീക്ഷയായിരുന്ന ഒരു യുവ ഡോക്ടറുടെ ജീവന്‍ കൂടി തട്ടിയെടുത്തിരിക്കയാണ് കോവിഡ് മഹാമാരി. ഡോക്ടറായി ഒരു മാസം തികയുന്നതിന് മുൻപാണ് രാഹുല്‍ പവാറിന്റെ ദാരുണാന്ത്യം.
ഒരു മാസത്തിനിപ്പുറം ആശംസകള്‍ക്ക് പകരം ആദരാജ്ഞലികള്‍കൊണ്ട് നിറയുകയാണ് ഡോ. രാഹുല്‍ പവാറിന്റെ ഫേസ്ബുക്ക് പേജ്. അവസാന വര്‍ഷവും വിജയിച്ച് ഏപ്രില്‍ 26നാണ് രാഹുല്‍ പവാര്‍ ഡോക്ടറാകുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം കോവിഡ് മഹാമാരി ആ 26കാരനെ തട്ടിയെടുക്കുകയായിരുന്നു.
മഹാരാഷ്ട്ര ഔറംഗബാദിലെ ഒരു കരിമ്പ് കര്‍ഷകന്റെ മകനാണ് രാഹുല്‍. കുടുംബത്തിലെയും ഗ്രാമത്തിലെയും ആദ്യ ഡോക്ടറായിരുന്നു രാഹുല്‍.
‘അവസാനവര്‍ഷവും പാസായി, ഇനി ഔദ്യോഗികമായി ഡോ. രാഹുല്‍ ആശ വിശ്വനാഥ് പവാര്‍’ എന്ന കുറിപ്പും ചിത്രവും ഏപ്രില്‍ 26ന് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അന്ന് ആശംസകള്‍ നേര്‍ന്ന പോസ്റ്റിന് താഴെ ഇപ്പോള്‍ ആദരാജ്ഞലികള്‍ നിറയുകയാണ്.
മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയില്‍ അനന്ദനഗറിലാണ് രാഹുലിെന്‍റ വീട്. കൃഷിയാണ് കുടുംബത്തിന്റെ ഏക വരുമാനം. മാതാപിതാക്കളും മൂത്ത സഹോദരനും ജോലി ചെയ്താണ് രാഹുലിനെ പഠിപ്പിച്ചത്. മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലായിരുന്നു ഈ മിടുക്കെന്‍റ പഠനം.
മാതാപിതാക്കളും സഹോദരനും ജോലിയെടുത്ത് ലഭിച്ച വരുമാനം മുഴുവന്‍ രാഹുലിന്റെ പഠനത്തിനായി ചിലവാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഏപ്രിലില്‍ അവസാന വര്‍ഷ പരീക്ഷക്കും ശേഷം രാഹുല്‍ ഗ്രാമത്തിലേക്ക് തിരിച്ചുപോയിരുന്നു. അവിടെവച്ച് രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ബീഡ് ജില്ലയിലെ മജല്‍ഗോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് ആരോഗ്യനില വഷളായതോടെ എം.ജി.എം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് 26കാരന്‍ കഴിഞ്ഞിരുന്നത്. രാഹുലിന്റെ ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതോടെ സുഹൃത്തുക്കള്‍ സമൂഹൃമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഈ കാമ്പയിന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പ് സഹായവും വാഗ്ദാനം ചെയ്തിരുന്നു.
സുഹൃത്തുക്കള്‍ വിഡിയോ കോള്‍ ചെയ്തപ്പോള്‍ ഇന്റേണ്‍ഷിപ്പിന് പോകാന്‍ കഴിയാത്തതിന്റെ വിഷമവും രാഹുല്‍ പങ്കുവെച്ചു. ആരോഗ്യവാനായി തിരിച്ചുവരുമെന്ന വിശ്വസിച്ചിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും നിരാശപ്പെടുത്തി ബുധനാഴ്ച രാഹുല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു