യുഎഇയിലേക്കുള്ള യാത്രാ വിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കും
ഇന്ത്യയിൽനിന്നുള്ളവരുടെ യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമദ് അൽ ബന്ന വ്യക്തമാക്കിയതായി യു.എ.ഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് റിപോർട് ചെയ്തു. എന്നാൽ ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ തോത് അനുസരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ.കോറോണയെ ഇന്ത്യൻ സർക്കാർ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാകും യാത്രാവിലക്ക് നീക്കുന്നത്.യാത്ര വിലക്കുള്ളപ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം പൂർവാധികം ശക്തിയോടെ തുടരുന്നുണ്ട്. കോറോണക്കിടയിലും ചരക്കുനീക്കം സജീവമായിരുന്നുവെന്നും സ്ഥാനപതി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യ വിദഗ്ധരെയും മെഡിക്കൽ ഉപകരണങ്ങളും മരുന്നും കൈമാറി. ഏപ്രിൽ 24ന് അർധരാത്രിയായിരുന്നു ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്ക് യുഎഇ ഏർപ്പെടുത്തിയത്. ഇത് പിന്നീട് ജൂൺ 14 വരെ നീട്ടുകയായിരുന്നു. കോറോണക്ക് മുൻപ് ഇന്ത്യയും യുഎഇയും തമ്മിൽ ആഴ്ചയിൽ 1,068 വിമാന സർവീസുകളാണ് ഉണ്ടായിരുന്നത് ഇന്ത്യക്കാരായ വിദേശ യാത്രക്കാരിൽ 50 ശതമാനവും യു.എ.ഇയിലെ വിമാനത്താവളങ്ങളാണ് ഉപയോഗിച്ചിരുന്നത്.