ചെന്നൈ: തമിഴ്‌നാട് മുന്‍മന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ എം മണികണ്‌ഠനെതിരെ തെളിവുകള്‍ നിരത്തി നടി ശാന്തിനിയുടെ പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശാന്തിനിയും നേതാവും തമ്മില്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദ്ധാനം നല്‍കി വഞ്ചിച്ചുവെന്നാണ് നടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ചെന്നൈ പൊലീസ് കൈമാറി. അടുത്ത ദിവസം തന്നെ മന്ത്രിയെ ചോദ്യം ചെയ്യും.
അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു. ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും ശാന്തിനി ആരോപിക്കുന്നു. ജയലളിതയുടെ അടുത്ത അനുയായിയായ മണികണ്‌ഠന്‍ മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയുമായി പരിചയത്തിലാകുന്നത്.
മന്ത്രിപദവിക്ക് പ്രശ്‌നമാകുമെന്ന് വിശ്വസിപ്പിച്ച് ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലീനിക്കലെത്തിച്ചാണ് നടിയെ ഗര്‍ഭഛിദ്രം നടത്തിച്ചത്. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്ന് മണികണ്‌ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദ്ധാനത്തില്‍ നിന്ന് മണികണ്‌ഠന്‍ പിന്മാറുകയായിരുന്നുവെന്ന് നടി പറയുന്നു.
താന്‍ ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്‌ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് മണികഠ്‌ണന്‍ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പറയുന്ന വാട്‌സാപ്പ് ചാറ്റും നടി പുറത്തുവിട്ടിട്ടുണ്ട്. മന്ത്രിസ്ഥാനം പോയശേഷം തന്നെ സ്ഥിരമായി മണികണ്‌ഠന്‍ മര്‍ദ്ദിക്കാുണ്ടായിരുന്നുവെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്.