IndiaKeralaLatest

ബാങ്ക് ലയനം: കേരളം മാതൃകയാക്കി റിസര്‍വ് ബാങ്ക്

“Manju”

തിരുവനന്തപുരം :സംസ്ഥാന– ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് കേരളം മാതൃകയാക്കി റിസര്‍വ് ബാങ്ക്. കേരളബാങ്ക് രൂപീകരണമാണ് രാജ്യത്തിനാകെ ബാധകമായ ലയന മാര്‍ഗരേഖയുടെ ഭാഗമാക്കിയത്. സംസ്ഥാന– ജില്ലാ സഹകരണ ബാങ്ക് ലയനത്തിന് ഈ മാര്‍ഗനിര്‍ദേശം ബാധകമാകും. ബാങ്കിങ് നിയന്ത്രണ(ഭേദഗതി) നിയമം 2020ന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശം. ലയനത്തിനായി കൂടുതല്‍ സംസ്ഥാനങ്ങള്‍ സമീപിക്കുന്നതിനാലാണ് ആര്‍ബിഐ നടപടി.
ലയനത്തിന് മുമ്പ് വിശദ പഠനം ആവശ്യപ്പെടുന്നതാണ് പ്രധാന നിര്‍ദേശം. കേരള ബാങ്ക് രൂപീകരണത്തിന് പഠനം നടത്തിയത് പ്രൊഫ. എം എസ് ശ്രീറാം അധ്യക്ഷനായ സമിതിയാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തുടര്‍നടപടിക്കായി വി ആര്‍ രവീന്ദ്രനാഥിന്റെ മേല്‍നോട്ടത്തില്‍ കര്‍മസമിതിയുണ്ടാക്കി. ജില്ലാ–-സംസ്ഥാന ബാങ്കുകളുടെ വായ്പ ഏകീകരിച്ചു. വിവിധ ഓഡിറ്റും ആസ്തി ബാധ്യതാ കണക്കെടുപ്പും പൂര്‍ത്തീകരിച്ചു. പുതിയ സഹകരണ സംഘങ്ങളുടെ പേരിന് ബാങ്ക് പദം വിലക്കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ ഏകീകരിക്കാന്‍ കമീഷനെ നിയമിച്ചു.
ലയന അപേക്ഷ നബാര്‍ഡ് അംഗീകരിച്ചശേഷമേ റിസര്‍വ് ബാങ്ക് പരിഗണിക്കേണ്ടതുള്ളുവെന്നും മാര്‍ഗരേഖ വ്യവസ്ഥ ചെയ്യുന്നു. ലയന അനുമതി രണ്ടു ഘട്ടമായിരിക്കും. കേരള ബാങ്ക് അപേക്ഷയ്ക്കടക്കം നബാര്‍ഡ് അനുമതി ഉറപ്പാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ആര്‍ബിഐയുടെ തത്വത്തിലുള്ള അനുമതിയാണ് ലഭിച്ചത്. ഐടി സംവിധാന സംയോജനമാണ് മറ്റൊരു വ്യവസ്ഥ. കേരളത്തില്‍ എകീകൃത സോഫ്റ്റുവെയര്‍ നടപ്പാക്കല്‍ ചുമതല കേരള ബാങ്കിനാണ്. 769 ശാഖയും 1600 പ്രാഥമിക സംഘവും ശാഖകളുമടക്കം 5300 ഇടപാട് കേന്ദ്രം ഏകീകൃത കംപ്യൂട്ടര്‍ ശൃംഖലയിലാകും. ഇതടക്കമുള്ള പ്രധാന നിര്‍ദേശങ്ങള്‍ക്കെല്ലാം കേരളം മാതൃകയായി.

Related Articles

Back to top button