KeralaLatest

ഗൈനക്കോളജിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു

“Manju”

കൊല്ലം : നവജാത ശിശു മരിച്ച സംഭവത്തില്‍ വനിതാ ഗൈനക്കോളജിസ്റ്റിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ് ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയെയാണ് ആരോഗ്യ വകുപ്പു ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

2011 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള സീമ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു . പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനില്‍ ടി.സാബു നല്‍കിയ പരാതിയെത്തുടര്‍ന്നാണു നടപടി.

പരാതിക്കാരനായ സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനായി ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബര്‍ 11നു ശ്രീദേവി പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു. സംസ്കരിച്ച മൃതദേഹം പരാതിയെത്തുടര്‍ന്നു പുറത്തെടുത്തു പോസ്റ്റ് മാര്‍ട്ടം നടത്തി. ഇതിനിടെ ഡോക്ടര്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളും അരങ്ങേറി. തുടര്‍ന്നാണ്, ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവരാവകാശ നിയമപ്രകാരം പരാതിക്കാരനായ സാബു അപേക്ഷ നല്‍കിയത്. 2008ല്‍ ദ്വിവത്സര ഡിജിഒ കോഴ്സിനു ചേര്‍ന്നിരുന്നെന്നും പഠനം പൂര്‍ത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്.

തുടര്‍ന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവര്‍ക്കു പരാതി നല്‍ക്കുകയായിരുന്നു. ആരോഗ്യ വകുപ്പു വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചതോടെയാണു സസ്പെന്‍ഷന്‍.

Related Articles

Back to top button