ആശുപത്രി ബില്ല് 50 ലക്ഷം : ബാങ്കിൽ ബോംബ് ഭീഷണിയുമായി യുവാവ്
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാർധയിലെ പ്രമുഖ ബാങ്കിന്റെ ബ്രാഞ്ചിലെത്തിയ യോഗേഷ് കുബാഡെ എന്ന യുവാവാണ് ബോംബ് ഭീഷണി മുഴക്കിയത്. പതിനഞ്ച് മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ബോംബിട്ട് തകർക്കുമെന്നായിരുന്നു യോഗേഷ് പറഞ്ഞത്.
തന്റെ അമ്മയുടെ ആശുപത്രിയിലെ ബില്ലുകൾ അടയ്ക്കാനാണ് യോഗേഷ് ഇങ്ങനെയൊരു മാർഗം സ്വീകരിച്ചത്. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും വേഗം പണം നൽകണമെന്നും യുവാവ് ഭീഷണി മുഴക്കി. എന്നാൽ ബാങ്കിന് തൊട്ട് മുന്നിലായിരുന്നു പോലീസ് സ്‌റ്റേഷൻ. ബാങ്ക് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാർ യോഗേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡിജിറ്റൽ വാച്ചും പ്ലാസ്റ്റർ ഓഫ് പാരിസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു യുവാവ് വ്യാജ ബോംബ് നിർമ്മിച്ചത്. ഇയാളിൽ നിന്ന് പോലീസ് കഠാരയും എയർഗണ്ണും കണ്ടെടുത്തിട്ടുണ്ട്. ഓൺലൈനിലൂടെയാണ് യോഗേഷ് ബോംബ് നിർമ്മിക്കാനുള്ള സാധനങ്ങൾ വാങ്ങിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.