തിരുവനന്തപുരം: കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും അതോടൊപ്പം പരിഗണിക്കേണ്ട േകാവിഡാനന്തര ഗുരുതര േരാഗാവസ്ഥകളുടെ ചികിത്സക്ക് ചെലവേറുന്നു. കോവിഡിനേക്കാള്‍ തുടര്‍രോഗങ്ങളാണ് ഗുരുതരമാകുന്നത്. എന്നാല്‍ പല മെഡിക്കല്‍ കോളജുകളിലും വിലകൂടിയ മരുന്നുകളടക്കം ബന്ധുക്കള്‍ വാങ്ങിനല്‍കേണ്ട സ്ഥിതിയാണ്.
ന്യൂമോണിയ ബാധിച്ച രോഗിക്ക് 2000 രൂപ വരെയുള്ള മരുന്നുകളാണ് പുറത്തുനിന്ന് വാങ്ങാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നത്. മരുന്ന് സ്റ്റോക്കില്ലെന്നതാണ് അധികൃതരുടെ വാദം. സൗജന്യ ചികിത്സയാണെന്ന പ്രതീക്ഷയിലാണ് കോവിഡാനന്തര ചികിത്സക്ക് സാമ്ബത്തികശേഷി കുറഞ്ഞവരടക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്നത്.
ഒന്നാം തരംഗത്തില്‍നിന്ന് വ്യത്യസ്തമായി രണ്ടാംതരംഗത്തില്‍ തുടര്‍രോഗാവസ്ഥകള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡിന് തുല്യമായ പരിഗണനയും ചികിത്സയും ഇവര്‍ക്ക് ലഭ്യമാകല്‍ അനിവാര്യവുമാണ്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ച ഘട്ടത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് ഭേദമാകുന്നവര്‍ തുടര്‍ രോഗാവസ്ഥയുമായി എത്തിയാല്‍ ഇവ കോവിഡ് അനുബന്ധമായി പരിഗണിക്കുന്നില്ലെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. ഇതുമൂലമാണ് മരുന്നുകളടക്കം പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത്. ഫലത്തില്‍ കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും കോവിഡാനന്തര ചികിത്സ വലിയ സാമ്ബത്തികബാധ്യത സൃഷ്ടിക്കുന്നു.
ഭാവിയില്‍ സംസ്ഥാനം നേരിടേണ്ട വലിയ വെല്ലുവിളിയാണ് കോവിഡാനന്തര രോഗങ്ങളെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഒന്നാം തരംഗത്തിനൊടുവില്‍ റഫറല്‍-സ്പെഷാലിറ്റി സൗകര്യങ്ങളടക്കം ഉള്‍െപ്പടുത്തി കോവിഡ് ചികിത്സക്ക് സമാനം കോവിഡാനന്തര രോഗാവസ്ഥയെയും കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ല ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലും കോവിഡാനന്തര ചികിത്സക്കുള്ള പ്രത്യേക സംവിധാനം ഒരുക്കുമെന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാര്‍ പ്രഖ്യാപനം.
പക്ഷേ, താഴേത്തട്ടിലെ പല ആശുപത്രികളും ഇപ്പോള്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ഡോക്ടര്‍മാരുടെ കുറവും കോവിഡ് ചികിത്സക്ക് കൂടുതല്‍ ഉൗന്നല്‍ നല്‍കേണ്ടി വന്നതുമാണ് ഇതിനുകാരണം. രോഗമുക്തരായര്‍ എല്ലാ മാസവും സമീപത്തെ ക്ലിനിക്കുകളില്‍ പരിശോധനക്ക് എത്തണമെന്ന നിര്‍ദേശവും നടപ്പായില്ല.