Thrissur

കൊടുങ്ങല്ലൂർ ഭരണി ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

“Manju”

തൃശൂർ: കൊടുങ്ങല്ലൂർ ഭരണി ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഭക്തർക്ക് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ആചാരാനുഷ്ടാനങ്ങളിൽ പങ്കെടുക്കാം. അശ്വതി കാവ് തീണ്ടലിനും കോമരങ്ങൾക്ക് അനുവാദം നൽകി. ആൽത്തറകളിൽ അഞ്ച് പേർക്കും പത്ത് പേരടങ്ങുന്ന കോമരക്കൂട്ടങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. നാളെ പുലർച്ചെ നാല് മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും.

ഇന്ന് ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മീനഭരണി ആഘോഷങ്ങൾക്ക് അനുവാദം നൽകുന്ന കാര്യത്തിൽ തീരുമാനമായത്. ഭരണി ആഘോഷത്തെ ചടങ്ങുകൾ മാത്രമായി ഒതുക്കണമെന്ന നിലപാടാണ് കൊടുങ്ങല്ലൂർ നഗരസഭ ഭരണ സമിതി സ്വീകരിച്ചത്. പോലീസും ഭരണ സമിതിയുടേതിന് സമാനമായ നിലപാട് സ്വീകരിച്ചു. എന്നാൽ വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഭക്തർക്ക് ചടങ്ങിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി കഴിഞ്ഞ വർഷം ചടങ്ങ് മാത്രമായാണ് നടത്തിയത്. ഇത്തവണയും സമാനമായ രീതിയിൽ ആചാരാനുഷ്ഠാനങ്ങൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. ഇതിനെതിരെ യുവമോർച്ച നിരാഹാര സമരം നടത്തിയിരുന്നു. ആചാര വിലക്കിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ നാമജപ യാത്രയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അമ്മേ നാരായണ മന്ത്രം ഉരുവിട്ട് നാമജപ യാത്രയുമായി തെരുവിലിറങ്ങിയത്. ശബരിമല ആചാര സംരക്ഷണത്തിനായുളള നാമജപ യാത്രയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു അമ്മമാരുടെ പ്രതിഷേധം.

കൊറോണയുടെ പേരിൽ കൊടുങ്ങല്ലൂർ ഭരണിയ്ക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഭരണി ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല, കോഴിക്കല്ല് മൂടൽ, അശ്വതികാവ് തീണ്ടൽ തുടങ്ങിയ ചടങ്ങുകൾ വടകര പ്രദേശത്തെ തച്ചോളി വീട്ടുകാർ, കൊടുങ്ങല്ലൂർ പ്രദേശത്തെ ഭഗവതി വീട്ടുകാർ, കൊടുങ്ങല്ലൂർ പാലക്കവേലൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ മാത്രം നടത്തും, തമിഴ്നാട് അതിർത്തിയിലും കർശന നിയന്ത്രണം ഏർപ്പെടുത്തും, ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ലോഡ്ജുകളിൽ ഭക്തജനങ്ങൾക്ക് മുറികൾ അനുവദിക്കില്ല തുടങ്ങിയ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായിരുന്നു അധികൃതരുടെ നീക്കം. ശബരിമലയ്ക്ക് പിന്നാലെ കൊടുങ്ങല്ലൂരിലെ ആചാരങ്ങളെയും തകർക്കാനുള്ള നീക്കമാണ് സംസ്ഥാന സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന വിമർശനമാണ് ഉയരുന്നത്.

Related Articles

Back to top button