LatestThiruvananthapuram

പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം

“Manju”

സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമാകുന്നു. ഇതിനായി ഇന്നു ചേരുന്ന കരിക്കുലം കമ്മിറ്റി, കോര്‍ കമ്മിറ്റി എന്നിവയുടെ സംയുക്തയോഗത്തില്‍ പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണം.

പതിനഞ്ച് വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. ദേശീയ പാഠ്യപദ്ധതി 2005 ന്റെ ചുവടുപിടിച്ച്‌ 2007 ലാണ് കേരളത്തില്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള ആശയ രൂപീകരണ ശില്‍പ്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനുശേഷമാണ് കരിക്കുലം, കോര്‍കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം ചേരുക. ഇതില്‍ പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യും.

പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഇതിനു സഹായകരമായി 25 ഫോക്കസ് ഏരിയകളിലും പൊസിഷന്‍ പേപ്പറുകളും രൂപീകരിക്കും. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്‌സറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നത്. മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, സ്ത്രീ തുല്യത, മാനവിക ബോധം, ഭരണഘടനാ മൂല്യങ്ങള്‍ തുടങ്ങിയവ പാഠ്യപദ്ധതി ചര്‍ച്ചയിലുണ്ടാകും. സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷമെടുക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Related Articles

Back to top button