കോട്ടയം: ജില്ലയിലെ സാഹസിക ടൂറിസത്തിനു പുത്തന്‍ പ്രതീക്ഷയുമായി കുമരകത്തും കോടിമതയിലും ചങ്ങനാശേരിയിലും സഞ്ചാരികള്‍ക്കായി കയാക്ക് സവാരി ഒരുക്കാന്‍ ടൂറിസം വകുപ്പ്. കോവിഡ് അവസാനിക്കുന്നതോടു കൂടി നിരവധി സഞ്ചാരികള്‍ കയാക്ക് സവാരിക്കായി ജില്ലയില്‍ എത്തരുമെന്ന പ്രതീക്ഷയാണു ടൂറിസം അധികൃതര്‍ക്ക്.
ജില്ലയില്‍ ഇതിനായി 36 കയാക്കുകളാണു ടൂറിസം വകുപ്പ് അനുവദിച്ചത്. ഇതില്‍ 30 എണ്ണം ഇതിനോടകം ജില്ലയിലെത്തി. ഇവ പാട്ടവ്യവസ്‌ഥയില്‍ ഏറ്റെടുത്തു സര്‍വീസ് നടത്താന്‍ താത്‌പര്യമുള്ളവരില്‍നിന്നു ഡി.ടി.പി.സി ടെണ്ടര്‍ ക്ഷണിച്ചു. കുമരകം കേന്ദ്രീകരിച്ചാകും പ്രധാനമായും സര്‍വീസ്. കുമരകം എസ്.എന്‍ പവലിയന്‍ കേന്ദ്രീകരിച്ച് 20 കയാക്കുകള്‍ സര്‍വീസ് നടത്തും. എസ്.എന്‍.പവലിയന്‍ അധികൃതരും ഡി.ടി.പി.സിയും തമ്മില്‍ ഇതുസംബന്ധിച്ചു ധാരണയായി. അതേ സമയം ചങ്ങനാശേരി മനക്കച്ചിറയില്‍ ആറ് കയാക്കുകള്‍ സജ്‌ജീകരിക്കാനാണു നിലവിലെ തീരുമാനം. എന്നാല്‍, ചങ്ങനാശേരി ആലപ്പുഴ റോഡിന്റെ നവീകരണം ആരംഭിച്ചതിനാല്‍ അനിശ്‌ചിതത്വം നിലനില്‍ക്കുന്നുണ്ട്.
ജില്ലയില്‍ അനുവദിച്ച പത്തു ബോട്ടുകള്‍ രണ്ടു പേര്‍ക്കു കയറാവുന്നതാണ്. അവശേഷിക്കുന്നവയില്‍ ഒരാള്‍ക്കു മാത്രമാണു സഞ്ചരിക്കാനാകുക. ഇതിനായി പ്രത്യേക ടെണ്ടറാണു ക്ഷണിച്ചിരിക്കുന്നത്. ബാക്കി സ്വകാര്യവ്യക്‌തികള്‍ക്കു പാട്ടത്തിനു നല്‍കും.
വിദേശത്തുനിന്നുള്ള സഞ്ചാരികള്‍ കയാക്ക് (ചെറുവള്ളങ്ങള്‍ ) ആവശ്യപ്പെടുന്നതു പതിവായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു വിവിധ ജില്ലകളില്‍ കയാക്ക് ഒരുക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്. സ്വയം തുഴഞ്ഞു പോകുന്ന ഇവ വിദേശത്തു വലിയതോതില്‍ ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചു കായാക്കിങ് മത്സരങ്ങളും നടത്തുന്നുണ്ട്. കോവിഡിനു ശേഷം ടൂറിസം മേഖല സജീവമാകുന്നതോടെ കയാക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നാട്ടുകാരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു. കയാക്ക് സജ്‌ജീകരിച്ച വിവരം കാട്ടി ഡി.ടി.പി.സി പ്രചരണവും നടത്തും.
കൊച്ചിയിലെ കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് കയാക്കുകള്‍ നിര്‍മിച്ചു നല്‍കിയത്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് ഉള്ളവരില്‍നിന്നാണു ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. സഞ്ചരിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഇതിനൊപ്പം ജില്ലക്ക് ഒരു ശിക്കാര ബോട്ടും ലഭിച്ചിട്ടുണ്ട്. ഇതും പാട്ടത്തിനു നല്‍കാനാണു ടൂറിസം വകുപ്പിന്റെ തീരുമാനം.