സ്‌കൂൾ തുറക്കാനുള്ള മാർഗ്ഗ രേഖ തയ്യാറായി
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം സ്‌കൂൾ തുറക്കാനിരിക്കെ മാർഗ്ഗ രേഖ തയ്യാറായി. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് മാർഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടൻ മുഖ്യമന്ത്രിയ്‌ക്ക് കൈമാറും. ശേഷം ചൊവ്വാഴ്ച അന്തിമ മാർഗ്ഗ രേഖ പുറപ്പെടുവിക്കും.
ക്ലാസുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കർശനമായി നിയന്ത്രിക്കണമെന്നാണ് മാർഗ്ഗ രേഖയിൽ പ്രധാനമായും നിർദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി എൽപി തലത്തിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന രീതിയിലാകും ക്ലാസുകൾ നടക്കുക. ഒരു ദിവസം ഒരു ക്ലാസിൽ 10 കുട്ടികളെ മാത്രമേ പഠിപ്പിക്കാവൂ. യുപി തലം മുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ ഇരുത്താം. ഒരു ക്ലാസിൽ 20 കുട്ടികളെ മാത്രമേ ഇരുത്താവൂ എന്നും മാർഗ്ഗ രേഖയിൽ പറയുന്നു.
സ്‌കൂൾ തുറക്കുന്ന ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമില്ല. പിന്നീട് ഒരാഴ്ചത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉച്ചഭക്ഷണം നൽകുന്നകാര്യം പരിഗണിക്കും. ഉച്ചവരെയാകും ക്ലാസുകൾ ഉണ്ടാകുക. ബാച്ച് തിരിച്ചാകും ക്ലാസുകൾ. ഒരു ക്ലാസിൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകൾക്ക് സ്വന്തം നിലയ്‌ക്ക് ബാച്ചുകൾ തിരിക്കാം.