ബസ് കൊക്കയിലേക്ക് ; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ.
ഷിംല: ഹിമാചൽ പ്രദേശിൽ അപകടത്തിൽപ്പെട്ട ബസിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ. ഹിമാചൽപ്രദേശിലെ സിർമൗർ പ്രദേശത്താണ് അപകടം ഉണ്ടായത്. ബസ് കൊക്കയിലേക്ക് തെന്നി വീഴുകയായിരുന്നു. അപകട സമയം ഡ്രൈവർ ഉൾപ്പെടെ 22 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഏത് നിമിഷവും ആഴമുള്ള കൊക്കയിലേക്ക് വീഴുമെന്ന നിലയിലായിരുന്നു ബസ്. സിർമൗർ ജില്ലയിലെ ഷില്ലായിലെ ബൊഹ്‌റാദ് ഖാഡ് പ്രദേശത്തിന് സമീപമാണ് സംഭവം ഉണ്ടായത്.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് 21 യാത്രക്കാരേയും രക്ഷിക്കാനായത്. കൊക്കയിലേക്ക് വീഴാതെ ബസിനെ നിയന്ത്രിച്ചിരുന്നത് ഡ്രൈവറാണ്. ബസിലെ അവസാന യാത്രികന്റെ ജീവൻ രക്ഷിക്കുന്നതുവരെ മനോധൈര്യം വിടാതെയുള്ള ഡ്രൈവറിന്റെ പ്രവൃത്തിയെ പ്രശംസിക്കുകയാണ് എല്ലാവരും. ഡ്രൈവറിനെ പിന്നീട് യാത്രക്കാർ രക്ഷപെടുത്തുകയും ചെയ്തു
ബസിലെ സാങ്കേതിക തകരാറ് മൂലം ടയർ പഞ്ചറാകുകയും കൊക്കയിലേക്ക് വഴുതി വീഴുകയുമായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബ്രേക്ക് പിടിക്കുകയും ബസിനെ നിയന്ത്രിയ്‌ക്കുകയും ചെയ്തു. യാത്രക്കാർ പരിഭ്രാന്തരായത് രക്ഷാപ്രവർത്തനത്തെ ആദ്യം പ്രതികൂലമായി ബാധിച്ചിരുന്നു. വലിയ ശബ്ദംകേട്ട് സ്ഥലത്തെത്തിയ മറ്റ് യാത്രക്കാരും പ്രദേശവാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.