ബ്രിട്ടനില്‍ താലി ചലഞ്ചുമായി ഇന്ത്യന്‍ റെസ്റ്റോറന്റ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനായി വ്യത്യസ്തമായ ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നത് സാധാരണമാണ്. അത്തരത്തിലുളള ഒരുപാട് ചലഞ്ചുകള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ ഇപ്പേള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ബ്രിട്ടനില്‍ നിന്നുള്ള ഒരു താലി ചലഞ്ചാണ്. ഇവിടെയുള്ള ഇന്ത്യന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റാണ് ഏറെ സ്വാദിഷ്ടമായ ഏഴു കിലോയുടെ ഭീമന്‍ താലിയാണ് ഇവിടെ ഭക്ഷണപ്രിയര്‍ക്കായി കാത്തിരിക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ലില്ലീസ് വെജിറ്റേറിയന്‍ റെസ്റ്റോറന്റാണ് ചലഞ്ച് സംഘടിപ്പിച്ചത്.
24 ഇഞ്ച് പ്ലേറ്റില്‍ 50 വിഭവങ്ങള്‍ നിരത്തിയിരിക്കുന്ന ഭീമന്‍ താലി ഒരു മണിക്കൂറിനുള്ളില്‍ തിന്നു കാണിക്കണമെന്നതാണ് ചലഞ്ച്. എട്ടു വ്യത്യസ്ത തരത്തിലുള്ള റൊട്ടി, മൂന്ന് ഇനം ചോറ്, 16 കറികള്‍, ആറ് ഡെസേര്‍ട്ടുകള്‍ അടക്കം വിഭവ സമൃദ്ധമായ താലിയാണ് ഭക്ഷണപ്രിയര്‍ക്കായി കാത്തിരിക്കുന്നത്. 3611 രൂപയാണ് ഇതിന് വില. സ്ഥിരമായി റെസ്റ്റോറന്റില്‍ വരുന്ന ജോഷ് സാന്‍ഡേഴ്സ് ഉള്‍പ്പടെ ഓഗസ്റ്റ് നാലിന് മൂന്ന് പേര്‍ ഈ ചലഞ്ച് ഏറ്റെടുത്തെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.
മൂന്ന് കിലോ കഴിച്ചപ്പോള്‍ തന്നെ ജോഷ് സാന്‍ഡേഴ്സ് തോല്‍വി സമ്മതിച്ചു. വളരെയധികം സ്വാദുള്ള ഭക്ഷണമാണിതെന്ന് ചലഞ്ചില്‍ പങ്കെടുത്തവർ പറഞ്ഞു. അവശേഷിക്കുന്ന ഭക്ഷണം വീട്ടില്‍ കൊണ്ടുപോകാം എന്ന ഉറപ്പിന്മേലാണ് മത്സരാര്‍ഥികളെ പങ്കെടുപ്പിക്കുന്നതെന്ന് റെസ്റ്റോറന്റിന്റെ ഉടമയായ പ്രീതി സച്ച്ദേവ് പറയുന്നു. ഭക്ഷണം പാഴാക്കുന്നില്ല എന്ന് ഉറപ്പാക്കിയാണ് ചലഞ്ചുമായി മുന്നോട്ടു പോകുന്നതെന്നും പ്രീതി സച്ച്ദേവ് പറയുന്നു.