KeralaLatestThiruvananthapuram

വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.

ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാമെന്നായിരുന്നു നിര്‍ദേശം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെയായിരുന്നു പ്രവര്‍ത്തനാനുമതി.അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു.

ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗണ്‍ ഉണ്ടായിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്നലെ 17,106 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ മരണം 19,428 ആയി.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,846 പേര്‍ കൂടി രോഗമുക്തി നേടി. 1,78,462 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 36,05,480 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,339 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,079 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,260 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Related Articles

Back to top button