ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ അഖിൽ ഭാരതീയ അഖാഡ പരിഷത്തിന്റെ തലവനായ നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി ഒരു ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യൻ അറസ്റ്റിലായി. നിരവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
നരേന്ദ്ര ഗിരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്ന ആനന്ദ് ഗിരിക്കെതിരെ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഉത്തരാഖണ്ഡിൽ ഇന്നലെ വൈകുന്നേരം പൊലീസ് പിടിയിലായ ആനന്ദ് ഗിരി മരിച്ച സന്ന്യാസിയെ ഉപദ്രവിച്ചതായി ആരോപിക്കപ്പെടുന്നു.
വഞ്ചനയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ സന്ന്യാസിയെ പുറത്താക്കിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രശ്‌നം ഒത്തുതീർപ്പാകുകയും ആനന്ദ് ഗിരിയെ തിരിച്ചെടുക്കുകയും ചെയ്തു. ആനന്ദ് ഗിരി തന്റെ ഗുരുവിന്റെ കാൽക്കൽ വീണ് മാപ്പ് തേടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രശ്നപരിഹാരം ഹ്രസ്വകാലം മാത്രമേ നീണ്ട് നിന്നുള്ളൂ എന്നാണ് പൊലീസ് സംശയിക്കുന്നത്.
നരേന്ദ്ര ഗിരിയോടൊപ്പം താമസിച്ച സന്ദീപ് തിവാരിയും ആഡ്യ തിവാരിയുമാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്ത മറ്റ് രണ്ട് ശിഷ്യന്മാർ. പൊലീസ് പറയുന്നതനുസരിച്ച്, നരേന്ദ്ര ഗിരിയുടെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.