KeralaLatest

സില്‍വര്‍ ലൈന്‍: വിശദീകരണ യോഗം ഇന്ന്

“Manju”

എറണാകുളം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം എറണാകുളത്ത് ചേരും. ഇന്ന് രാവിലെ 11ന് എറണാകുളം ടിഡിഎം ഹാളിലാണ് പരിപാടി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ദ്ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സാദ്ധ്യമാകുന്നതെന്ന് സര്‍ക്കാര്‍. കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രനിരക്ക്. അതായത് കൊച്ചിയില്‍ നിന്ന് 540 രൂപയ്ക്ക് തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടായിരിക്കുക.

11 ജില്ലകളിലൂടെ കടന്നുപോകുന്ന വിധമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നത്. 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിനുകള്‍ സഞ്ചരിക്കുക. 1435 എംഎം സ്റ്റാന്‍ഡേഡ് ഗേജിലാണ് പാതയുടെ നിര്‍മ്മാണം. കേരളത്തിന്റെ തെക്ക് നിന്നു വടക്കേ അറ്റം വരെ യാത്ര ചെയ്യുന്നതിന് നിലവിലെ പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയുള്ള സമയം ഇതുവഴി നാലുമണിക്കൂറായി ചുരുങ്ങും.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിങ്ങനെ കടന്നുപോകുന്ന എല്ലാ നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 11 സ്റ്റേഷനുകളാകും അര്‍ദ്ധ അതിവേഗ പാതയില്‍ ഉണ്ടാകുകയെന്നാണ് ഔദ്യോഗിക വിശദീകരണം.

Related Articles

Back to top button