പൊതവെ സോഷ്യൽ മീഡിയ ട്രോളുകളുടെയും നെഗറ്റീവ് എനര്‍ജിയുടെയും ഒരിടം മാത്രമാണോ എന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ എപ്പോഴും അങ്ങനെയല്ല എന്നതാണ് യാഥാർത്ഥ്യം. സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ പറയുമ്പോൾ സഹായിക്കുന്ന നിരവധി അപരിചിതരെ നാം കണ്ടെത്തുന്നു., അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നും ഇത്തരത്തിലുള്ള നിരവധി സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുന്ന പലകഥകളും ഉണ്ട്. റെഡ്ഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ ഒരു 23കാരനായ നിയമ ബിരുദധാരിക്കുണ്ടായ അനുഭവം അത്തരത്തിലുള്ള സംഭവത്തിന് ഒരു ഉദാഹരണമാണ്. യുവാവ് ശമ്പളമില്ലാത്ത ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത് കാരണമുണ്ടാവുന്ന പ്രയാസങ്ങളെ കുറിച്ചുള്ള അനുഭവം റെഡ്ഡിറ്റില്‍ പങ്കുവയ്ക്കുകയും ജീവിതത്തില്‍ തനിക്കു് ജീവിതത്തെക്കുറിച്ചുള്ള വലിയ കാര്യങ്ങള്‍ നേടാനുളള ലക്ഷ്യബോധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
എനിക്ക് ‘50,000 രൂപ ശമ്പളം ലഭിക്കാന്‍ കുറഞ്ഞത് 20 വര്‍ഷമെടുക്കും, ഞാന്‍ ഒരു പരാജയമാണ്, വിഷം മാത്രമാണ് എനിക്ക് വാങ്ങാനാവുക … ‘ എന്ന് തുടങ്ങുന്ന കുറപ്പാണ് യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഈ പോസ്റ്റിന് മറുപടിയായി മറ്റൊരാള്‍ സ്വന്തം കഥ പങ്കുവെച്ച് യുവാവിനെ പ്രചോദിപ്പിക്കാന്‍ ശ്രമിച്ചു. ഏതൊരു തൊഴിലിനും ആദ്യ വര്‍ഷങ്ങളില്‍ കഠിന പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘തന്റെ 23 വയസില്‍ ഞാന്‍ പ്രതിമാസം 20,000 രൂപയില്‍ കുറവ് വരുമാനമാണ് നേടിയിരുന്നത്. ഇപ്പോള്‍ എനിക്ക് 32 വയസായി. ഇപ്പോള്‍ ഞാന്‍ 2.5 ലക്ഷം രൂപ സമ്പാദിക്കുന്നു. ചിലപ്പോള്‍ ജീവിതം ബുദ്ധിമുട്ടിലൂടെ കടന്ന് പോകും. പക്ഷേ എല്ലായ്‌പോഴും അങ്ങനെ ആയിരിക്കില്ല ‘എന്ന് തുടങ്ങുന്നതാണ് യുവാവിന് ലഭിച്ച പിന്തുണ സന്ദേശം.
മറ്റുള്ളവര്‍ ഈ നിയമ ബിരുദധാരിയെ ജീവിതത്തില്‍ തുടര്‍ന്നും കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. ആദ്യ വര്‍ഷങ്ങളിലെ പോരാട്ടങ്ങള്‍ക്ക് ശേഷം അവരുടെ ജീവിതം എങ്ങനെ മാറി എന്നതിനെക്കുറിച്ച് പലരും സംസാരിച്ചു., സമാനമായ അനുഭവങ്ങൾ തങ്ങൾ താണ്ടിയ കഥകള്‍ കന്റുകളായി നിറഞ്ഞു. ജീവിതം അവസാനിപ്പിക്കുന്നത് ലോകത്തിലെ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും കഠിനാധ്വാനവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ മെച്ചപ്പെടുത്താനാകൂ എന്നും പറഞ്ഞ് നിരവധി ഉപദേശങ്ങളാണ് യുവാവിന് ലഭിച്ചത്. ആത്മഹത്യ പ്രേരണ മാറ്റി ആത്മവിശ്വാസത്തോടെ ജീവിത പ്രശ്‌നങ്ങളെ നേരിടാനും പലരും അവന് പ്രചോദനം നല്‍കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോഫോമുകള്‍ ഇത്തരത്തില്‍ നല്ല രീതിയില്‍ ഉപയോഗിക്കപ്പെടണം എന്ന ആവശ്യം പറഞ്ഞ് ഒരുപാട് പേര്‍ കമന്റ് ചെയ്തു. ട്രോളുകള്‍ക്കും ഗോസിപ്പുകള്‍ക്കും വേണ്ടി മാത്രമല്ല സോഷ്യ മീഡിയ ഉപയോഗിക്കേണ്ടത് എന്നായിരുന്നു മറ്റൊരു അഭിപ്രായം.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സോഷ്യല്‍ മീഡിയയുടെ ഇത്തരത്തിലുള്ള പോസിറ്റീവ് ഇടപെടലുകള്‍ ആളുകളെ നല്ല രീതിയില്‍ സഹായിക്കാന്‍ സാധിക്കും എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. ആത്മവിശ്വാസം നഷ്ടപ്പെട്ട പലര്‍ക്കും മുന്നോട്ടുള്ള ജീവിതത്തിന് വലിയ സഹായമായിരിക്കും ഇത്തരത്തിലുള്ള പ്രവണതകള്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)