മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ
ആറ്റിങ്ങൽ :മാരക ലഹരി വസ്തുവായ എം.ഡി.എം.എ യുമായി മൂന്ന് പേരെ കടയ്ക്കാവൂർ പോലീസും ഡാൻസാഫ് ടീമും , ചേർന്ന് അറസ്റ്റ് ചെയ്തു. തുമ്പ , സെന്റ് സേവ്യേഴ്സിന് സമീപം മേനംകുളം പുതുവൽ പുരയിടം വീട്ടിൽ ലിയോൺ ജോൺസൻ എന്ന അജിത്ത് (വയസ്സ് 29), കഴക്കൂട്ടം , കിഴക്കുംഭാഗം നേതാജി ലൈനിൽ എസ്.എൽ ഭവനിൽ വിജീഷ് എന്ന സാത്തി സന്തോഷ് (വയസ്സ് 34), പാറശ്ശാല ,എടക്കോട് മലൈകോട് തട്ടാൻവിളാകം വീട്ടിൽ വിഷ്ണു(വയസ്സ് 21 ) എന്നിവരാണ് കടയ്ക്കാവൂർ റെയിൽവേ സ്‌റ്റേഷന് സമീപത്ത് വെച്ച് പത്ത് ഗ്രാം എം.ഡി.എം.എ യും ആയി അറസ്റ്റിലായത്.
സംഘത്തിലെ പ്രധാനിയായ ലിയോൺ ജോൺസൺ മോഷണം , പിടിച്ചുപറി ,ലഹരി മരുന്ന് കച്ചവടം, വധശ്രമം അടക്കമുള്ള അനവധി കേസ്സുകളിലെ പ്രതിയാണ്. കഴക്കൂട്ടം , തുമ്പ , മണ്ണന്തല , കഠിനംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസ്സുകൾ നിലവിലുണ്ട്.
ലഹരി മരുന്ന് കച്ചവടം ചെയ്ത് വന്നിരുന്ന ഇയാളെ ആറ് മാസം മുമ്പ് പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും ലഹരിമരുന്ന് കച്ചവടം തുടരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഗുണ്ടാവിരുദ്ധ നിയമ പ്രകാരം കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് നേരത്തേ ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പിടിയിലായ മറ്റൊരു പ്രതിയായ വിജീഷ് ദേശീയപാതയിൽ പള്ളിപ്പുറത്ത് വെച്ച് സ്വർണ്ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ച് സ്വർണ്ണം കവർച്ച ചെയ്ത കേസ്സിലെ പ്രധാന പ്രതിയാണ്. കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ നിരവധി കേസ്സുകൾ നിലവിൽ ഉണ്ട്. ജില്ലാ പോലീസ് മേധാവി പി .കെ.മധു ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി പി.നിയാസ്സ് , നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ബിജുകുമാർ എന്നിവരാണ് ലഹരി മാഫിയക്കെതിരായ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ വി.അജേഷ് , സബ്ബ് ഇൻസ്പെക്ടർ ദിപു.എസ്സ്.എസ്സ്, എ.എസ്.ഐ ശ്രീകുമാർ തിരു: റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , എ.എസ്സ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ സി.പി.ഒ മാരായ ഷിജു , സുനിൽരാജ് എന്നിവരുടെ സംഘമാണ് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.