IndiaLatest

വിജയ് സേതുപതിയ്‌ക്ക് നോട്ടീസ്

“Manju”

ചെന്നൈ: തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ നടന്‍ മഹാഗാന്ധി നല്‍കിയ മാനനഷ്ടക്കേസില്‍ വിജയ് സേതുപതിയ്‌ക്ക് നോട്ടീസ്.
നവംബര്‍ രണ്ടിന് മെഡിക്കല്‍ ചെക്കപ്പിനായി മൈസൂരിലേക്ക് പോകുമ്പോള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. വിമാനത്താവളത്തില്‍ വച്ച്‌ വിജയ് സേതുപതിയെ താന്‍ കണ്ടിരുന്നു. താന്‍ ഒരു നടന്‍ കൂടിയായതിനാല്‍ വിജയ് സേതുപതിയുടെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കാനും താന്‍ ശ്രമിച്ചു.
എന്നാല്‍ നടന്‍ തന്നോട് അപമര്യാദയായി പെരുമാറുക മാത്രമല്ല തന്റെ ജാതിയെ തരംതാഴ്‌ത്തുകയും ചെയ്തുവെന്ന് മഹാഗാന്ധി പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മാനേജര്‍ തന്നെ ആക്രമിക്കുകയും ചെവിയില്‍ ഇടിക്കുകയും ചെയ്തു. ഇത് തന്റെ കേള്‍വിയേയും ബാധിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കിയതായി തന്റെ ഡോക്ടര്‍മാരും പറഞ്ഞു.
താന്‍ ഒരിക്കലും വിജയ് സേതുപതിയേയോ സഹായിയെയോ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചതായും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കയ്യേറ്റം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതിനിടെ നടന്‍ വിജയ് സേതുപതിക്കെതിരായുള്ള പ്രചാരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു. കോയമ്പത്തൂര്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്ബത്ത് ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം ആണ് ഹിന്ദു മക്കള്‍ കക്ഷി പ്രഖ്യാപിച്ചത്. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്ബത്തിന്റെ പ്രഖ്യാപനം. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ നടന്‍ അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷി ആരോപിക്കുന്നത്. തേവര്‍ സമുദായത്തിന്‍റെ ഉന്നതനേതാവായിരുന്നു പാസുംപണ്‍ മുത്തുരാമലിംഗ തേവര്‍.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച്‌ വിജയ് സേതുപതി പ്രതികരിച്ചത്. ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.
കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തില്‍ വച്ച്‌ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീന്‍ഷോട്ടടക്കമുള്ള പോസ്റ്ററാണ് അര്‍ജുന്‍ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിരിക്കുന്നത്. “വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് അര്‍ജുന്‍ സമ്ബത്ത് പണം പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. തേവര്‍ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആര്‍ക്കും നല്‍കും. മാപ്പ് പറയും വരെ തല്ലണം”, എന്ന് അര്‍ജുന്‍ സമ്ബത്ത്.
വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വച്ച്‌ ചവിട്ടാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചുവെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്. മഹാഗാന്ധിയോട് പരിഹാസരൂപേണ സംസാരിച്ചതിനാണ് മഹാഗാന്ധി എന്നയാള്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് അര്‍ജുന്‍ സമ്ബത്തിന്‍റെ പക്ഷം.
ദേശീയ അവാര്‍ഡ് ലഭിച്ചതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാനാണ് മഹാഗാന്ധി ചെന്നത്. എന്നാല്‍ ഇതൊരു രാജ്യമാണോ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. തെക്കന്‍ ജില്ലകളില്‍ നിന്നാണല്ലോ താങ്കള്‍ എന്ന് പറഞ്ഞ് മഹാഗാന്ധി വിജയ് സേതുപതിയെ പാസുംപണ്‍ മുത്തുരാമലിംഗ തേവര്‍ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്‍റെ ദേവന്‍ (തേവര്‍) ജീസസ് മാത്രമാണെന്നും വിജയ് സേതുപതി പറഞ്ഞെന്നാണ് ആരോപണം.
എന്നാല്‍ വിജയ് സേതുപതി ഇങ്ങനെ സംസാരിച്ചോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. ഹിന്ദുമക്കള്‍ കക്ഷിയുടെ ആരോപണം മാത്രമാണിത്. ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നേരത്തെയും സമാനമായ വിവാദ പ്രഖ്യാപനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച സംഘടനയാണ്‌ ഹിന്ദു മക്കള്‍ കക്ഷി.

Related Articles

Back to top button