ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഭരണകക്ഷിയായ കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും കനത്ത തിരിച്ചടിയായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
ചണ്ഡിഗഡ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി പഞ്ചാബില്‍ മത്സരിക്കാനെത്തിയ ആംആദ്‌മി പാര്‍ട്ടിയ്‌ക്ക് ശക്തമായ മുന്നേറ്റം. 35 സീറ്റുകളില്‍ 14 എണ്ണത്തില്‍ വിജയിച്ചാണ് ആംആദ്‌മി പാര്‍ട്ടി തങ്ങളുടെ വരവറിയിച്ചത്. 20 സീറ്റുകളില്‍ വിജയിച്ച് ഭരണം സ്വന്തമാക്കിയിരുന്ന ബിജെപിയ്‌ക്ക് ഇത്തവണ വെറും 12 സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. കോണ്‍ഗ്രസ് എട്ട് സീറ്റുകളും അകാലിദള്‍ ഒരു സീറ്റും നേടി. മുന്‍പ് ആകെ 26 സീറ്റുകളാണ് ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷനിലുണ്ടായിരുന്നത്. ഇതില്‍ 20 സീറ്റുകള്‍ വിജയിച്ചിരുന്ന ബിജെപിയ്‌ക്ക് ഇത്തവണ എട്ട് സീറ്റുകളാണ് നഷ്‌ടമായത്. ഒന്‍പതോളം സീറ്റുകള്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്തിയത്.
‘ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷനിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയം പഞ്ചാബിലെ ആസന്നമായ മാറ്റത്തെയാണ് കുറിക്കുന്നത്. ജനങ്ങള്‍ അഴിമതി രാഷ്‌ട്രീയത്തെ തളളി ആം ആദ്‌മിയെ തിരഞ്ഞെടുത്തു. പഞ്ചാബ് മാറ്റത്തിന് തയ്യാറാണ്.’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ട്വിറ്ററിലൂടെ സന്തോഷം പങ്കുവച്ചു.
ചണ്ഡിഗഡ് മേയര്‍ രവി കാന്ത് ശര്‍മ്മ, മുന്‍മേയര്‍ ദേവേഷ് മുദ്‌ഗില്‍ എന്നിവര്‍ പരാജയപ്പെട്ടു. ബിജെപിയുടെ ശക്തരായ നേതാക്കളാണ് ഇവര്‍. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെ മത്സരമായിരുന്നു ചണ്ഡിഗഡ് മുനിസിപ്പാലിറ്റിയില്‍ നടന്നിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ കനത്ത വോട്ട്ചോര്‍ച്ചയാണ്. 43 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആംആദ്‌മി പാര്‍ട്ടിക്ക് 40 ശതമാനവും കോണ്‍ഗ്രസിന് 23 ശതമാനം വോട്ടും ലഭിച്ചു.