മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കല്‍ സിനിമയാണ് മണിച്ചിത്രത്താഴ്. ഈസിനിമയുടെ കഥയെക്കുറിച്ച് പലതരം കെട്ടുകഥകളും നിലവിലുണ്ട്. എന്നാല്‍ ഹരിപ്പാട്ട് മുട്ടത്തുണ്ടായിരുന്ന ഒരുപൗരാണിക ചാന്നാര്‍ കുടുംബത്തിന്റെ കഥയാണ് മധുമുട്ടം സിനിമയ്ക്കായി ഉപയോഗിച്ചത് എന്നത് ഇവിടെ പറയുന്നു. ആ കഥ ഇതാ:
1902 ല്‍ ആലുമ്മൂട്ടില്‍ കൊച്ചു കുഞ്ഞ് ചാന്നാര്‍ ( മുട്ടം , ഹരിപ്പാട് ) എന്ന വ്യവസായിയാണ് കേരളത്തില്‍ ആദ്യമായി കാര്‍ വാങ്ങിയത്. അദ്ദേഹത്തിന് മദ്രാസില്‍ ഒരു മേട ( ചെറിയ കൊട്ടാരം ) ഉണ്ടായിരുന്നു. ആദ്യമായി കേരളത്തിനു പുറത്തു മേട വച്ച മലയാളിയും ചാന്നാരാണ്. കേരളത്തില്‍ അദ്ദേഹത്തിന് 5 മേടകള്‍ ഉണ്ടായിരുന്നു.അതിലൊന്നായിരുന്നു ഹരിപ്പാട് മുട്ടത്തിനടുത്തുള്ള ആലുമ്മൂട്ടില്‍ മേട.മദ്രാസിലെ മേട പിന്നീട് ഗുരുവിനു നല്കി.അതിന്ന് എസ്‌എന്‍ഡിപി യോഗത്തിന്‍റെ ഓഫീസാണ്. തിരുവിതാംകൂര്‍ രാജ്യം ബ്രിട്ടീഷുകാര്‍ക്ക് കൊടുക്കേണ്ട കപ്പമായ 12000 പവന്‍ , ചാന്നാരുടെ ജേഷ്ടന്‍ ശേഖരന്‍ ചാന്നാര്‍ , നായര്‍ പട്ടാളത്തിന്റെ അകമ്ബടിയോടുകൂടി നേരിട്ടു മദ്രാസില്‍ കൊണ്ടടയ്ക്കുകയായിരുന്നു പതിവ്.
കൊട്ടാരത്തില്‍ പണത്തിന് കുറവുവന്നാല്‍ ആലുമ്മൂട്ടില്‍ നിന്നു കടം എടുക്കുമായിരുന്നു പതിവ്. രത്നങ്ങള്‍ പതിച്ച ഒരു സ്വര്‍ണവടി പിറന്നാള്‍ സമ്മാനമായിവരെ രാജാവിന് ചാന്നാര്‍ നല്കിയിട്ടുണ്ട്.അതായത് കേരളത്തിലെ രാജ കുടുംബങ്ങളെക്കാള്‍ സ്വത്തുണ്ടായിരുന്ന കുടുംബമായിരുന്നു ആലുമ്മൂട്ടില്‍ ( കോമലേഴത്ത്) കുടുംബം എന്നര്‍ത്ഥം. ഇവരുടെ പൂര്‍വ്വികര്‍ നാട്ടുപ്രമാണിമാരും , ഓടനാട് ( ഓണാട്ടുകാര ) രാജാവിന്‍റെ പടനായകന്മാരും ആയിരുന്നു. 600 വര്‍ഷത്തിനുമേല്‍ പാരമ്ബര്യമുള്ള , അരിയിട്ടുവാഴ്ച്ച ഉണ്ടായിരുന്ന ഏക കുടുംബവുമാണിത്.
അന്ന് തിരുവിതാംകൂര്‍ രാജാവിനെ , മുന്‍കൂര്‍ അനുവാദമില്ലാതെ മൂന്നുപേര്‍ക്കു മാത്രമേ കാണുവാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ , അമ്മ മഹാറാണിക്കും, ദിവാനും പിന്നെ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കും !
എന്നാല്‍ പിന്നീട്
അടുത്ത കുടുംബക്കാരണവര്‍ ആകേണ്ടിയിരുന്ന , അനിന്തിരവന്‍ ശ്രീധരപ്പണിക്കര്‍ ( ശ്രീധരന്‍ ചാന്നാര്‍ – A P ഉദയഭാനുവിന്റെ ജേഷ്ഠന്‍ ) സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് ചാന്നാരെ ഉടവാളുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.പിന്നീട് ആലുമ്മൂട്ടില്‍ മേട ആളും അനക്കവുമൊന്നുമില്ലാതെ ഒരു പ്രേതഭവനമായി മാറി.
ഹരിപ്പാട് – മാവേലിക്കര റൂട്ടില്‍ മുട്ടം എന്ന സ്ഥലത്തെത്തുമ്ബോള്‍ വലതു വശത്തായി, കാടുകയറിയെങ്കിലും പഴയ പ്രൗഡി ഒട്ടും കുറയാതെ നില്‍ക്കുന്ന ആ മേട(മന) ഇന്നും കാണാം.അതാണ് “ആലുമ്മൂട്ടില്‍ മേട.” ഇവിടെ വച്ചാണ് വര്‍ഷങ്ങള്‍ക്കു മുമ്ബ് “ആലുമ്മൂട്ടില്‍ ചാന്നാന്‍”എന്ന മനയിലെ കാരണവരും അവിടുത്തെ വേലക്കാരി പെണ്‍കുട്ടിയും അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.ഈ അറുംകൊലകളുടെ കഥ കേട്ട് വളര്‍ന്ന മുട്ടം സ്വദേശിയായ മധു എന്നൊരു യുവാവ് പില്‍ക്കാലത്ത്,കഥയെഴുത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആ കാലത്ത് ഇത് മനസ്സില്‍ വച്ച് ഒരു കഥയെഴുതി. മധു മുട്ടം എന്ന പേരിലായിരുന്നു അത്.ആ കഥ എങ്ങനെയോ ശ്രദ്ധയില്‍പ്പെട്ട ഫാസില്‍ അത് സിനിമയുമാക്കി.മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച സൈക്കോ ത്രില്ലറായ “മണിച്ചിത്രത്താഴ്” എന്ന സിനിമയുടെ പിറവി അങ്ങനെയായിരുന്നു.
(ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ
ഇന്‍ഷുറന്‍സ് തുകയ്ക്കായി സുകുമാരക്കുറുപ്പ് കൊല നടത്തിയ കുന്നം എന്ന സ്ഥലവും ഇവിടെ അടുത്തു തന്നെ)
പണ്ട് എപ്പോഴോ നടന്ന ദുരൂഹമായ ആ കൊലപാതകങ്ങളെപ്പറ്റി മധുമുട്ടം കേട്ടറിഞ്ഞ കഥകള്‍ ഇപ്രകാരമായിരുന്നു:വര്‍ഷങ്ങള്‍ക്കു മുമ്ബ് അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് ഈഴവ സമുദായത്തില്‍പ്പെട്ട ഈ കുടുംബത്തിന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ചാന്നാന്‍ സ്ഥാനം നല്‍കി ആദരിച്ച ജന്മിത്തറവാടായിരുന്നു ആലുമ്മൂട്ടില്‍ മേട.മരുമക്കത്തായ സമ്ബ്രദായമായിരുന്നു ഈ കുടുംബത്തില്‍ നിലനിന്നിരുന്നത്. തിരുവിതാംകൂറില്‍ അക്കാലത്ത് മഹാരാജാവിനുള്‍പ്പെടെ മൂന്നോ നാലോ പേര്‍ക്ക് മാത്രമേ കാര്‍ ഉണ്ടായിരുന്നുള്ളൂ. അതിലൊരാളായിരുന്നു ഇവിടുത്തെ കാരണവര്‍.നൂറുകണക്കിനു വരുന്ന ജോലിക്കാര്‍ ഈ തറവാട്ടിലുണ്ടായിരുന്നത്രെ.
മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് മരുമക്കള്‍ക്കു ലഭിക്കേണ്ട സ്വത്തുക്കള്‍ കാരണവര്‍ മക്കള്‍ക്ക് എഴുതി നല്‍കി എന്നൊരു വാര്‍ത്ത പരന്നു.ഇതറിഞ്ഞ ബന്ധുക്കള്‍ അതിനെതിരെ രഹസ്യമായി ഗൂഡാലോചന നടത്തുകയും തുടര്‍ന്ന് സംഘം ചേര്‍ന്ന് മേടയിലെത്തിയ അവര്‍ ചാന്നാനെ വെട്ടിക്കൊലപ്പെടുത്തുകയും മേടയുടെ താക്കോല്‍ക്കൂട്ടം കൈവശപ്പെടുത്തി നിലവറ തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന പണ്ടവും പണവുമെല്ലാം കൈക്കലാക്കുകയും ചെയ്തുവത്രേ.
ഈ സമയത്താണ് ഇതൊന്നുമറിയാതെ ഒരു വേലക്കാരി പെണ്‍കുട്ടി മേടയിലേക്ക് കടന്നുവന്നത്.ഈ കൊലപാതകത്തിന് യാദൃശ്ചികമായി ദൃക്സാക്ഷിയാകേണ്ടി വന്ന അവളേയും തെളിവില്ലാതാക്കാനായി മേടയിലിട്ടുതന്നെ ആ ദുഷ്ടന്മാര്‍ ക്രൂരമായി വെട്ടിക്കൊന്നു.
പ്രതാപൈശ്വര്യങ്ങളില്‍ തിളങ്ങി നിന്ന ആലുമ്മൂട്ടില്‍ മേട ഈ കൊലപാതകങ്ങള്‍ക്കു ശേഷം ക്രമേണ ഭയപ്പെടുത്തുന്ന ഒരു പ്രേതഭവനമായി മാറി.രാജഭരണം നിലനിന്നിരുന്ന അക്കാലത്ത് പ്രതികളെല്ലാം പിടിക്കപ്പെടുകയും കൊലപാതകം നടത്തിയ ചാന്നാന്റെ അനന്തിരവനെ തൂക്കിക്കൊല്ലുകയും ചെയ്തു. തുടര്‍ന്ന് ഈ തറവാട്ടില്‍ ഇടതടവില്ലാതെ ദുര്‍നിമിത്തങ്ങള്‍ ഉണ്ടാവുകയും പിന്നീടവിടെ ആരും താമസിക്കാതാവുകയും ചെയ്തുവെന്നാണ് മധുമുട്ടത്തിന് അറിയാവുന്ന ആലുമ്മൂട്ടില്‍ മേടയെ ചുറ്റിപ്പറ്റിയുള്ള ആ ചരിത്രം.
ഈ മേട സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും അധികം അകലയല്ലാതെയാണ് മധു മുട്ടത്തിന്റെ വീട്.അമ്മ മരിച്ചതിനു ശേഷം തനിച്ചാണ് താമസം. സഹോദരങ്ങളില്ല, വിവാഹം കഴിക്കാത്തതിനാല്‍ ബന്ധങ്ങളുടെ ഭാരവുമില്ല.
“വഴിതെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു. എന്റെ വഴിയേ തിരിച്ചു പോകുന്നു…” എന്ന് ഈ ചിത്രത്തില്‍ കെ എസ് ചിത്ര പാടാനുള്ള കാരണവും മറ്റൊന്നല്ല.
നാട്ടുകാരെ പേടിപ്പെടുത്തുന്ന രീതിയില്‍
ഒരു പ്രേതഭവനമായി ആലുമ്മൂട്ടില്‍ മേട ഇന്നും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.മേടയുടെ എവിടെ നോക്കിയാലും ചിതലരിക്കാത്ത ആ പഴമയുടെ വിസ്മയങ്ങള്‍ കാണാം.വ്യാളീമുഖം കൊത്തിയ തടിവര്‍ക്കുകള്‍ക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല.അപമൃത്യു നടന്ന ആ മുറിയ്ക്കുള്ളില്‍,കെട്ടിയ വലയില്‍ നിന്നും പുറത്തു കടക്കാനാവാതെ ചിലന്തികളും എന്തോ കണ്ട് ഭയപ്പെട്ടതുപോലേ ചിറകടിച്ചു പറക്കുന്ന വവ്വാലുകളും നരിച്ചീറുകളും മാത്രം.മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടിയ ആ വാതിലിനു വെളിയില്‍ നിന്നാല്‍ അകത്തു നിന്ന് ഉയരുന്നത് ചിലങ്കയുടെ ശബ്ദമോ അതോ നരിച്ചീറുകളുടെ പറക്കലോ എന്നൊന്നും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ!
അതോ..”ഒരു മുറൈ വന്ത് പാറായോ.” എന്ന ഗാനം .. ഏയ് ഇല്ല. വെറുമൊരു തോന്നല്‍ മാത്രമാണ് അത്.
1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലര്‍ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, തിലകന്‍, കെപിഎസി ലളിത എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.
കടപ്പാട് : Newsthen.com