Latest

ഗർഭിണികൾക്ക് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് എസ്ബിഐ

“Manju”

ന്യൂഡൽഹി: ഗർഭിണികളുടെ റിക്രൂട്ട്മെന്റിന് വിലക്കേർപ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിൻവലിച്ചു. രാജ്യത്തെ വിവിധ സ്ത്രീ സംഘടനകൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് എസ്ബിഐ പുനപരിശോധനയിലേയ്‌ക്ക് എത്തിയത്. ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി പിൻവലിച്ചത്. പൊതുവികാരം പരിഗണിച്ച് ഗർഭിണികളായ ഉദ്യോഗാർത്ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ പിൻവലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി.

പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ഡൽഹി വനിതാ കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു. വിവാദ സർക്കുലർ റദ്ദാക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ഈ മാർഗനിർദ്ദശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപ്പിച്ച് കൊണ്ട് വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗർഭിണിയായി മൂന്നോ അതിലധികം മാസമോ ആയ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നാണ് ചീഫ് ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

എസ്ബിഐയിൽ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേയക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്ന 2009ൽ നിയമനം സംബനധിച്ച വിജ്ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. നേരത്തെ ഗർഭിണികളായിആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്.

Related Articles

Back to top button