അഫ്ഗാനിസ്ഥാന് ജീവൻ രക്ഷാ മരുന്നുകൾ കൈമാറി ഇന്ത്യ
കാബൂൾ: താലിബാൻ ഭരണം പിടിച്ചെടുത്തത് മൂലം ദുരിതത്തിലായ അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്.മൂന്ന് ടൺ ജീവൻ രക്ഷാ മരുന്നുകൾ അഫാഗാനിസ്ഥാന് കൈമാറി. കാബൂളിലെ ആശുപത്രിയിലേക്കാണ് മരുന്നുകൾ കൈമാറിയത്. നാലാമത്തെ തവണയാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായവുമായി എത്തുന്നത്. വരും ആഴ്ചകളിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മരുന്നുകളുടേയും ഭക്ഷ്യധാന്യങ്ങളുടേയും രൂപത്തിൽ കൂടുതൽ സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുമായുള്ള പ്രത്യേക ബന്ധം തുടരുന്നതിനും മാനുഷിക സഹായം നൽകുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇതിന് മുൻപ് മൂന്ന് തവണ 500,000 ഡോസ് കൊറോണ വാക്സിനും ജീവൻ രക്ഷാമരുന്നുകളും അടങ്ങുന്ന വൈദ്യസഹായം ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയിട്ടുണ്ട്.ഈ മാസം 7 ന് ഇന്ത്യ രണ്ട് ടണ്ണോളം വരുന്ന ജീവൻ രക്ഷാ മരുന്നുകൾ കൈമാറിയിരുന്നു.
പാകിസ്താൻ റോഡ് വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും മരുന്നുകളും അയക്കുമെന്ന് ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാകിസ്താൻ വഴി ചരക്കുകൾ നീക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം
അഫ്ഗാനിസ്ഥാൻ നിലവിൽ ഭരിക്കുന്ന താലിബാൻ ഗവൺമെന്റിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും ജനങ്ങളെ കൈവിടാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.