IndiaLatest

എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച്‌ 61 കാരന്‍

“Manju”

ചെന്നൈ: 61-ാം വയസ്സില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചെങ്കിലും പുതുതലമുറയ്ക്ക് അവസരം നല്‍കാന്‍ മെഡിക്കല്‍ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച്‌ കെ.ശിവപ്രകാശം. അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച്‌ റാങ്ക് പട്ടികയിലിടം നേടിയ ധര്‍മപുരി സ്വദേശിയായ അദ്ധ്യാപകനാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്റെ ഉപദേശത്തെത്തുടര്‍ന്ന് സീറ്റുപേക്ഷിച്ചത്.
ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സലിങ്ങില്‍ ലഭിച്ച സീറ്റാണ് ശിവപ്രകാശം ഉപേക്ഷിച്ചത്. സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് അദ്ധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംനേടി.
സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച്‌ 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം ഉറപ്പായിരുന്നു. എന്നാല്‍, ആ സീറ്റ് വിട്ടുകൊടുത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച മറ്റൊരു യുവവിദ്യാര്‍ത്ഥിക്ക് അവസരം നല്‍കാനായിരുന്നു കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്‍ ശിവപ്രകാശത്തെ ഉപദേശിച്ചത്.
”മെഡിക്കല്‍ പ്രവേശനം നേടിയാലും പ്രായാധിക്യം കാരണം പത്തോ ഇരുപതോ വര്‍ഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാല്‍, ചെറുപ്പക്കാരായവര്‍ക്ക് 50 വര്‍ഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാനാകും. വിരമിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ എന്നനിലയ്ക്ക് മറ്റൊരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ കാരണം, ഒരു വിദ്യാര്‍ത്ഥിക്ക് സീറ്റു ലഭിച്ചല്ലോയെന്ന സന്തോഷത്തില്‍ തിരിച്ചുപോകുന്നു.” -ശിവപ്രകാശം പറഞ്ഞു.
താന്‍ പഠിപ്പിച്ച, സീറ്റുനേടിയ ഒരു വിദ്യാര്‍ത്ഥിയെ കൗണ്‍സലിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. സുവോളജി ബിരുദധാരിയായ ശിവപ്രകാശം ധര്‍മപുരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് അദ്ധ്യാപകനായി വിരമിച്ചത്.
അതേസമയം ശിവപ്രകാശം സീറ്റ് വീട്ടുകൊടുക്കാന്‍ സന്നദ്ധതയറിയിച്ച സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി മെഡിക്കല്‍ കൗണ്‍സലിങ് സെലക്ഷന്‍ കമ്മിറ്റി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കല്‍ കോഴ്സില്‍ ചേരാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. നീറ്റ് പരീക്ഷയെഴുതാനാകുമെങ്കിലും 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഇപ്പോഴത്തെ പ്‌ളസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്സിറ്റി കോഴ്സ് (പി.യു.സി.) കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ സീറ്റിന് അര്‍ഹതയില്ലെന്നും സെലക്ഷന്‍ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button