ബിന്ദു ലാൽ
തൃശൂർ ∙ അബുദാബിയിൽ നിന്നെത്തിയ യുവ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ പോസിറ്റിവ് കേസുകളുടെ ഇടവേള തീർന്നു. 32 ദിവസത്തിനു ശേഷമാണ് ഇന്നലെ പോസിറ്റിവ് കേസുകൾ ഉണ്ടാകുന്നത്.
ഏപ്രിൽ 8 നാണ് ഇതിനു മുൻപ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ചാവക്കാട് താലൂക്ക് പരിധിയിലെ ദമ്പതികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അബുദാബിയിൽ കോവിഡ് ബാധിതനുമായി ഇവർക്ക് സമ്പർക്കമുണ്ടായതായാണു സൂചന.
ജില്ലയിൽ വീടുകളിൽ 1484 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 1499 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ നിരീക്ഷണത്തിന്റെ ഭാഗമായി 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ വിടുതൽ ചെയ്തു.ഇന്നലെ 13 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1361 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1339 സാംപിളുകളുടെ ഫലം വന്നിട്ടുണ്ട്. 22 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരിൽ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കിയവർ 491 പേർ. 390 പുരുഷൻമാരും 97 സ്ത്രീകളും 4 കുട്ടികളുമാണു ജില്ലയിലെ വിവിധ താലൂക്കുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 258 മുറികളിലായാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.