സിന്ധുമോള്‍ ആര്
പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറെ വൈകിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. തകര്‍ന്ന സാമ്പത്തിക സ്ഥിതിയും പുകയുന്ന അതിര്‍ത്തിയും കോവിഡിനെ നേരിട്ടതിലെ പരാജയവും രാഷ്ട്രീയ എതിരാളികളെയും ആക്ടിവിസ്റ്റുകളെയും കേസുകളില്‍ പ്രതിചേര്‍ത്ത് പകപോക്കുന്നതുമെല്ലാം പ്രതിപക്ഷം ഉന്നയിക്കുന്നതോടെ സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് കരുതുന്നത്. അതേസമയം, കോവിഡ് സാഹചര്യത്തില്‍ ഏറെ നിയന്ത്രണങ്ങളോടെയാണ് 18 ദിവസത്തെ സമ്മേളനം ചേരുന്നത്. ചോദ്യോത്തര വേളയും ശൂന്യവേളയും സ്വകാര്യബില്ലുകളുടെ അവതരണവും നിര്‍ത്തലാക്കി അംഗങ്ങളുടെ അവകാശം ഹനിച്ചതും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഡല്‍ഹി വംശീയാതിക്രമത്തില്‍ പ്രതിചേര്‍ത്തതും പാര്ലമെന്റിലുന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേയിറക്കിയ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം കൊണ്ടുവരുന്ന 11 ബില്ലുകളില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് ജയറാം രമേശ് അറിയിച്ചു. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ബില്ലുകളെയും ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതിയെയും എതിര്‍ക്കുന്നതിന് സമാന പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് ജയറാം രമേശ് പറഞ്ഞു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കം മുന്‍ അംഗങ്ങളുടെയും പ്രമുഖരുടെയും നിര്യാണത്തില്‍ അനുശോചിച്ച ശേഷമായിരിക്കും സഭ നടപടികളിലേക്ക് കടക്കുക. ഇന്ത്യ -ചൈന സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ സ്ഥിതി എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി നിരന്തരം ആവശ്യപ്പെട്ടുവരുകയാണ്. ചൈന നമ്മുടെ ഭൂമി കവര്‍ന്നുവെന്നും ഇത് എപ്പോള്‍ തിരിച്ചുപിടിക്കാനാണ് ആലോചിക്കുന്നതെന്നും രാഹുല്‍ ചോദിച്ചിരുന്നു.
തല്‍സ്ഥിതി മാറ്റാനുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളെ പ്രതിരോധിച്ചിരുന്നുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇതിനിടയില്‍ ചര്‍ച്ചക്കുള്ള പ്രതിപക്ഷ ആവശ്യം തള്ളിക്കളയാന്‍ സാധ്യതയില്ല. ഏത് വിഷയത്തിലും ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.