LatestThiruvananthapuram

കെ എ എസിലെ മൂന്നില്‍ രണ്ട് തസ്തികയിലേക്കും നേരിട്ട് നിയമനം

“Manju”

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിലെ മൂന്നില്‍ രണ്ട് തസ്തികയിലേക്കും നേരിട്ട് നിയമനം നടത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന മൂന്നില്‍ രണ്ടുഭാഗം മൂന്നിലൊന്നായി പരിമിതപ്പെടുത്താനാണ് ശുപാര്‍ശ. അടുത്ത പി.എസ്.സി നിയമനം മുതല്‍ ഇത് ബാധകമാക്കണമെന്നും നിര്‍ദേശിച്ചു. നേരിട്ട് നിയമനത്തിന് സംവരണം ബാധകമാക്കാന്‍ നിര്‍ദേശിച്ച സമിതി സര്‍ക്കാര്‍ ജീവനക്കാരുടെ ക്വോട്ടയുടെ കാര്യത്തില്‍ ഇക്കാര്യം പറഞ്ഞിട്ടില്ല.

നിലവിൽ നേരിട്ടും (പുതിയ നിയമനം) ഗസറ്റഡ് ജീവനക്കാരിൽനിന്നും നോൺ ഗസറ്റഡ് ജീവനക്കാരിൽനിന്നും മൂന്നിലൊന്നു വീതമാണ് നിയമനം. ശമ്പള കമീഷൻ ശുപാർശപോലെ മൂന്നിൽ രണ്ട് തസ്തികയിലേക്ക് നേരിട്ട് നിയമനവും സംവരണ വ്യവസ്ഥയും നടപ്പാക്കണമെന്ന് സമിതി നിർദേശിച്ചു. സംസ്ഥാന ഭരണനടപടികൾ പ്രാഗല്ഭ്യത്തോടെ കൈകാര്യം ചെയ്യാൻ പ്രാപ്തരായ മധ്യതല ഉദ്യോഗസ്ഥരാണ് കെ.എ.എസിൽ വേണ്ടത്. മെറിറ്റ് അടിസ്ഥാനത്തിൽ പരീക്ഷ വഴി ഭൂരിപക്ഷം തസ്തികകളും നികത്തുന്നതാണ് അഭികാമ്യം. ഇപ്പോൾ മൂന്നിൽ രണ്ടുഭാഗം തസ്തികകളിലും സ്ഥാനക്കയറ്റത്തിലൂടെയാണ് നിയമനം. ഇത് കെ.എ.എസ് ലക്ഷ്യത്തെ പരാജയപ്പെടുത്തും. ഐ.എ.എസിന്റെ ഫീഡർ തസ്തികയായി കെ.എ.എസ് വിഭാവനം ചെയ്തിട്ടുണ്ട്. ഓൾ ഇന്ത്യ സർവിസിൽ മൂന്നിൽ രണ്ട് തസ്തിക നേരിട്ടുള്ള പരീക്ഷ വഴിയും മൂന്നിലൊന്ന് സ്ഥാനക്കയറ്റം വഴിയുമാണ് നികത്തുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.

ബാക്കി മൂന്നിലൊന്ന് ഗസറ്റഡോ നോണ്‍ ഗസറ്റഡോ ആയ ജീവനക്കാരില്‍നിന്ന് നേരിട്ട് നിയമനത്തിന്റേതില്‍നിന്ന് വ്യത്യസ്തമായ പരീക്ഷയിലൂടെ നിയമിക്കണമെന്ന് ശമ്പള കമീഷന്‍ നിര്‍ദേശിച്ചിരുന്നു. വ്യത്യസ്തമായ പരീക്ഷ എന്ന നിര്‍ദേശത്തോട് സമിതി വിയോജിച്ചു. നേരിട്ട് നിയമനത്തിനുള്ള പരീക്ഷക്ക് സമാനമായ പരീക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാക്കണമെന്നാണ് സമിതി നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്വോട്ട അഞ്ചു വര്‍ഷത്തിനുശേഷം നിര്‍ത്തണമെന്ന ശമ്പള കമീഷന്‍ ശുപാര്‍ശ സമിതി തള്ളി. കെ.എ.എസിലേക്ക് മാറ്റിയ തസ്തികകള്‍ ജീവനക്കാരുടെ പ്രമോഷന്‍ തസ്തികകളാണ്.

കെ.എ.എസിന്റെ മെറിറ്റ് നഷ്ടപ്പെടാതെതന്നെ ഒരുഭാഗം കെ.എ.എസ് തസ്തികകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാറ്റിവെക്കണം. അവരുടെ പ്രോത്സാഹനത്തിനും കരിയര്‍ വികസനത്തിനും ഇത് ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതിയില്‍ ധന, ഭരണ നവീകരണ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പൊതുഭരണം, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളാണ്.

Related Articles

Back to top button