KeralaLatest

ജില്ലയിൽ കൂടുതൽ കോവിഡ് പരിശോധനകൾ നടത്തും.: മന്ത്രി

“Manju”

അഖിൽ ജെ എൽ

 

എറണാകുളം: ജില്ലയിൽ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാൻ കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഒരു ദിവസം 100 നടുത്ത് പേരെ ഇത്തരത്തിൽ പരിശോധനക്ക് വിധേയമാക്കും. ലക്ഷണമുള്ളവരിൽ നടത്തുന്ന പരിശോധനയുടെ എണ്ണവും വർധിപ്പിക്കും.

ലക്ഷണമുള്ളവരിൽ 180 മുതൽ 200 വരെ ആളുകളുടെ സ്രവങ്ങളാണ് ഒരു ദിവസം പരിശോധന ക്കെടുക്കുക. ജില്ലയിൽ ഏപ്രിൽ മുതൽ സമൂഹ വ്യാപന സാധ്യത പരിശോധനകൾ നടക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായ രീതിയിലാണ് നടക്കുന്നത്. ജനപ്രതിനിധികളും നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ സമ്പർക്ക വിലക്കിൽ കഴിയേണ്ടവർക്ക് 4000 വീടുകൾ കണ്ടെത്തിയിട്ടുണ്ട്. 700 വീടുകൾ പൂർണ്ണ സജ്ജമാണ്. മുനിസിപ്പിലാറ്റികളിൽ 169 ഫ്ലാറ്റുകളും വീടുകളും സജ്ജമാക്കി. പണം നൽകി സമ്പർക്ക വിലക്കിൽ കഴിയേണ്ടവർക്ക് ഇതുവരെ 21 ഹോട്ടലുകളാണ് ഉണ്ടായിരുന്നത്.

അത് 60 ആക്കി ഉയർത്തിയിട്ടുണ്ട്. കൂടുതൽ പേർ സമ്പർക്ക വിലക്കിൽ കഴിയേണ്ടി വന്നാൽ കറുകുറ്റിയിലെ അഡ്ലക്സ് കൺവൻഷൻ സെൻ്റർ , നെടുമ്പാശ്ശേരിയിലെ ഹജ്ജ് കേന്ദ്രം എന്നിവ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും മന്ത്രി പറഞ്ഞു. ഇവർ സമ്പർക്ക് വിലക്ക് ലംഘിക്കുന്നുണ്ടോ എന്നുള്ള പരിശോധന കർശനമാക്കും.

നഗരപ്രദേശങ്ങളിൽ പത്ത് വീടുകൾക്ക് ഒരാൾ എന്ന രീതിയിലും ഗ്രാമപ്രദേശങ്ങളിൽ അഞ്ച് വീടുകൾക്ക് ഒരാൾ എന്ന രീതിയിലും നീരീക്ഷണത്തിനായി വളൻ്റിയർമാരെ നിയമിക്കും. പുറത്തു നിന്നും വരുന്നവരെ അതാത് പഞ്ചായത്തുകളിൽ സമ്പർക്ക വിലക്കിൽ കഴിയാനുള്ള സംവിധാനം ഒരുക്കും. ഇതിനായി ജില്ലയിലെ സൗകര്യങ്ങളുള്ള അംഗനവാടികൾ സജ്ജമാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്താൽ അപകടം സംഭവിക്കാമെന്നും മന്ത്രി മുന്നറിയിപ്പു നൽകി. വളരെ ജാഗ്രതയോടെ ജനങ്ങൾ സഹകരിക്കണം. മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പെരുമാറുമ്പോൾ ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ജില്ലയിൽ പോലീസും , ആരോഗ്യ വകുപ്പും, ജില്ലാ ഭരണകൂടവും പരാതികളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തിൽ കളക്ടർ എസ്.സുഹാസ് , സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, റൂറൽ എസ്.പി. കെ. കാർത്തിക് , ഡി.സി.പി. ജി. പൂങ്കഴലി, ഡി.എം.ഒ. എം. കെ കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button