90 സ്‌പൈസ് ജെറ്റ് പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ്
ന്യൂഡൽഹി: വിമാനം പറപ്പിക്കാൻ വേണ്ടത്ര വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പൈസ് ജെറ്റിന്റെ 90 പൈലറ്റുമാർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ്. ബോയിങ് 737 മാക്‌സ് വിമാനം ഓപ്പറേറ്റ് ചെയ്തിരുന്ന പൈലറ്റുമാരെയാണ് ഇതിൽ നിന്ന് വിലക്കിയത്. ഇവർക്ക് ഡിജിസിഎ നിർദ്ദേശിക്കുന്ന തരത്തിൽ തൃപ്തികരമായ പരിശീലനം നൽകണമെന്ന് ഡിജിസിഎ ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.
അതേസമയം നീക്കം കമ്പനിയുടെ മാക്‌സ് വിമാന സർവ്വീസുകളെ ബാധിക്കില്ലെന്നാണ് വിവരം. നിലവിൽ 11 മാക്‌സ് എയർക്രാഫ്റ്റുകളാണ് സ്‌പൈസ് ജെറ്റ് ഉപയോഗിക്കുന്നത്. ഇതിനായി 144 പൈലറ്റുമാർ മതിയാകുമെന്നും അരുൺ കുമാർ വ്യക്തമാക്കി.
650 പേരാണ് മാക്‌സ്് എയർക്രാഫ്റ്റ് പറത്താൻ പരിശീലനം നേടിയിട്ടുളളത്. ബാക്കി 560 പേരുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം ചൈനയിൽ ബോയിങ് 737-800 വിമാനം തകർന്ന് 132 യാത്രക്കാർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റുമാരുടെ വൈദഗ്ധ്യം ഡിജിസിഎ പരിശോധിച്ചത്.
സ്‌പൈസ് ജെറ്റിനെ കൂടാതെ എയർ ഇന്ത്യ എക്‌സ്പ്രസും വിസ്താരയും ബോയിങ് 737 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.