KeralaLatest

‘ശാന്തിഗിരി’ ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടെ ഇടം-സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

പാമ്പാടി : ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടെ ഇടമാണ് ശാന്തിഗിരിയെന്നും രാജ്യത്തുടനീളമുള്ള ആശ്രമം ശാഖകൾ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും നാണയത്തുട്ടുകളിൽ പടുത്തുയർത്തിയതാണെന്നും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് കോട്ടയം പാമ്പാടി ആശ്രമം ബ്രഞ്ചില്‍ ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി . ലോകത്തെ നന്മയിലേയ്ക്ക് നയിക്കുവാന്‍ വന്ന ഗുരുക്കൻമാരെ അവതാളപ്പെടുത്താൻ ശ്രമിച്ച അനുയായികളുടെ ആത്മീയ ചരിത്രമാണ് നമ്മുടെ മുന്‍പിലുള്ളത്. ഗുരുവിനോടൊപ്പം ജീവിച്ചു എന്നതോ ആദ്യകാല വക്താക്കൾ എന്നതോ അല്ല ഗുരുവാക്കിനെ എത്രത്തോളം ജീവിതത്തിൽ പകർത്തി എന്നതാണ് ശിഷ്യനെ മഹത്വപ്പെടുത്തുന്നതെന്നും സ്വാമി അഭിപ്രായപ്പെട്ടു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി, സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി, ജനനി അനുകമ്പ ജ്ഞാനതപസ്വിനി, ജനനി പൗര്‍ണ്ണമി ജ്ഞാന തപസ്വിനി, ഇന്ദുമോഹന്‍, ബിജോയ്, കലാധരന്‍, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജീവ് ടി ഒ സ്വാഗതവും കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫീസ് അസിസ്റ്റന്‍റ് ജനറല്‍ കണ്‍വീനര്‍ ജയമോഹന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ വേദിയിൽ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ശാന്തിഗിരി കോവിഡ് വിജിലൻസ് ടീമിനെയും വേദിയില്‍ അനുമോദിച്ചു.  ഏകദിന സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നായി നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടക്കും.

 

Related Articles

Back to top button