ആലപ്പുഴ: ഇരട്ട വോട്ട് ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. ചെന്നിത്തലയുടെ അമ്മ ദേവകി അമ്മയ്ക്ക് രണ്ട് വോട്ട് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011–ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362–ാം നമ്പറായും ദേവകിയമ്മയ്ക്ക് വോട്ടുണ്ട്.
ചെന്നിത്തലയുടെ മറ്റ് കുടുംബാംഗങ്ങൾക്കും രണ്ട് വോട്ടുണ്ടായിരുന്നു എന്നാണ് മറ്റൊരു സുപ്രധാന കണ്ടെത്തൽ. എന്നാൽ സിപിഎമ്മിനെ ലക്ഷ്യമിട്ട് നടത്തിയ കള്ളവോട്ട് ആരോപണങ്ങൾക്കിടെ ഇവ ഒഴിവാക്കിയതായാണ് വിലയിരുത്തൽ. ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞ ദിവസം വരെ ഇരട്ട വോട്ടുണ്ടായിരുന്നു. തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ.
ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന 12/481 എന്ന നമ്പറിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. എന്നാൽ അപേക്ഷയിൽ ചെന്നിത്തലയും കുടുംബവും ഇവിടെ എത്രനാളായി താസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. തൃപ്പെരുന്തുറയിൽ കുടുംബ വീടായ കോട്ടൂർ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവർക്കെല്ലാം മുൻപ് വോട്ടുണ്ടായിരുന്നത്.