ന്യൂഡല്‍ഹി: സ്‌പെയിനിലെ ടെറാസയില്‍ ജൂലൈ 25 മുതല്‍ 30 വരെ നടക്കുന്ന സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ 100 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്‌ട്ര ടൂര്‍ണമെന്റിലേക്കുളള 24 അംഗ ഇന്ത്യൻ പുരുഷ ടീമിനെ പ്രഖ്യാപിച്ചു.
2023ല്‍ ചെന്നൈയില്‍ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായിട്ടാണ് ഇന്ത്യ ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സ്‌പെയിൻ, ഇംഗ്ലണ്ട്, നെതര്‍ലൻഡ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ കളിക്കുക. ഏഷ്യൻ ഗെയിംസിന് മുന്നോടിയായിട്ടുളള നിര്‍ണായക മത്സരമായിരിക്കും ഇത്. ഹര്‍മൻപ്രീത് സിങായിരിക്കും ടീമിനെ നയിക്കുക.
ഗോള്‍വലകാക്കാൻ മലയാളി താരം ആര്‍.ശ്രീജേഷ്, കൃഷൻ ബഹദൂര്‍ പഥക് എന്നീ പ്രതിഭകളുണ്ട്. ഡിഫൻഡര്‍മാരുടെ പട്ടികയില്‍ ഹര്‍മൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ജര്‍മൻപ്രീത് സിംഗ്, മൻപ്രീത് സിംഗ്, സഞ്ജയ് എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ, ബെല്‍ജിയത്തില്‍ നടന്ന എഫ്‌ഐഎച്ച് പ്രോ ലീഗ് മത്സരങ്ങള്‍ നഷ്ടമായ ഡിഫൻഡര്‍മാരായ വരുണ്‍ കുമാറും നിലം സഞ്ജീപ് എക്‌സെസും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം, ഹാര്‍ദിക് സിങ്ങിനെപ്പോലുള്ള ഊര്‍ജ്ജസ്വലരും ചടുലതയുമുള്ള താരങ്ങളായിരിക്കും മധ്യനിരയെ നിയന്ത്രിക്കുക.
ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ചീഫ് കോച്ച് ക്രെയിഗ് ഫുള്‍ട്ടണ്‍ പറഞ്ഞു, ‘പരിചയവും യുവത്വത്തിന്റെ ഊര്‍ജവും ഒരുമിപ്പിക്കുന്ന സന്തുലിതമായ ഒരു ടീമിനെ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തു. ഉയര്‍ന്ന തലത്തില്‍ മത്സരിക്കാൻ കഴിയുന്ന ഒരു ഏകീകൃത യൂണിറ്റ് സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’. ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും സജ്ജരാകുന്നതിന് ഈ പരമ്പര ഇന്ത്യൻ ടീമിന് ഗുണം ചെയ്യും.