LatestThiruvananthapuram

സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം; വേഗത്തിലാക്കണം

“Manju”

തിരുവനന്തപുരം: സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം വേഗത്തിലാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയ്ക്ക് മുന്‍പ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ പത്താം ക്ളാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് വി ശിവന്‍കുട്ടി കത്ത് അയച്ചു.

ജൂലായ് 18 വരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതിയ്ക്ക് ശേഷം ഫലം ലഭിക്കുന്നവരെ അലോട്ട്‌മെന്റിന്റെ സപ്ളിമെന്ററി ഘട്ടത്തില്‍ മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 17ന് പ്ലസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

പ്രതിവര്‍ഷം 30,000ത്തോളം കുട്ടികളാണ് സിബിഎസ്‌ഇയില്‍ നിന്ന് സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനം നേടുന്നത്. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സ്റ്റേറ്റ് സിലബസിലേക്ക് മാറുന്നത് ഒഴിവാക്കാനാണ് ഫലം വൈകിപ്പിക്കുന്നതെന്ന് അനൗദ്യോഗിക വിശദീകരണമുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസില്‍ പഠിച്ച 4,20,774 കുട്ടികള്‍ പ്ലസ് വണ്ണിന് അപേക്ഷിച്ചപ്പോള്‍ സിബിഎസ്‌ഇ വഴി 30,757 പേരും ഐസിഎസ്‌ഇ വഴി 3,303 പേരും മറ്റു സംസ്ഥാനങ്ങളിലെ സിലബസില്‍ പഠിച്ച 9178 പേരുമാണ് അഡ്മിഷന്‍ നേടിയത്.

പ്ലസ് വണ്‍ അപേക്ഷാ തീയതി നീട്ടിയില്ലെങ്കില്‍ സിബിഎസ്‌ഇ, ഐസിഎസ്‌ഇ കുട്ടികള്‍ക്ക് സപ്ളിമെന്ററി ഘട്ടത്തിലോ സ്പോട്ട് അഡ്മിഷനിലോ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. അങ്ങനെ വന്നാല്‍ ഒഴിവുള്ള ഇടങ്ങളില്‍ മാത്രം അപേക്ഷിക്കാം. ഇഷ്ടപ്പെട്ട വിഷയമോ സ്കൂളോ തിരഞ്ഞെടുക്കാനാവില്ല. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോര്‍ഡുകളും പത്താം ക്ലസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിട്ടും സിബിഎസ്‌ഇ ഫലം വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.

Related Articles

Back to top button