കൊല്ലം: എക്സൈസ് സ്ക്വാഡ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോളയത്തോട് കൊട്ടിയം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 കിലോ കഞ്ചാവ് പിടികൂടി. പോളയത്തോട് ഏറെതഴുകത്ത് വീട്ടിൽ വിഷ്ണു, കൊല്ലം മാടന്നട വലിയവീട്ടിൽ കിഴകത്തിൽ ഉമേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോളയത്തോട് റയിൽവേ ഗേറ്റിനടുത്ത് നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വിഷ്ണുവിന് കഞ്ചാവു കൈമാറിയെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഉമേഷിന്റെ അറസ്റ്റ്.
എക്സൈസ് സ്ക്വാഡ് മാടൻനട ഭാഗത്ത് ഉമേഷിന്റെ വാഹനം പരിശോധനക്കായി കൈ കാണിച്ചെങ്കിലും നിറുത്താതെ കൊട്ടിയം ഭാഗത്തേയ്ക്ക് വെട്ടിച്ച് കടന്നു. കൊട്ടിയം വഞ്ചിമുക്കിന് സമീപം കാർ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച ഉമേഷിനെ സ്ക്വാഡ് സംഘം പിടികൂടി.
തുടർന്നുള്ള പരിശോധയിൽ കാറിന്റെ ഡ്രൈവർ സീറ്റിന് അടിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 3 കിലോ കഞ്ചാവും, കഞ്ചാവ് വിറ്റ് ലഭിച്ച 15000 രൂപയും കണ്ടെടുത്തു. കോവിഡ് -19 നെ തുടർന്ന് വിദേശത്ത് നിന്നെത്തിയ ഉമേഷ് മൂന്ന് മാസമായി നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി ജോലി ചെയ്തു.
തമിഴ്നാട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്. ആകെ 10 കിലോഗ്രാം കഞ്ചാവ് കടത്തിയെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു.