Kerala

ഗുരുവായൂരിൽ ആവേശമായി ആനയോട്ടം; ഗോപീകൃഷ്ണൻ ജേതാവ്

“Manju”

തൃശൂർ: ഗുരുപവനപുരിയിൽ ആവേശമുണർത്തിയ ആനയോട്ടത്തിൽ കൊമ്പൻ ഗോപീകൃഷ്ണൻ ജേതാവ്. ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം നിയന്ത്രണങ്ങളോടെയാണ് നടന്നത്. ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും.

മൂന്ന് ആനകളെ ആനയോട്ടത്തിൽ പങ്കെടുപ്പിക്കാമെന്ന് അനുമതി ലഭിച്ചതോടെ ഗോപീകണ്ണൻ, ഗോപീകൃഷ്ണൻ, ദേവദാസ് എന്നീ ഗജരാജന്മാർ കളഭം ചാർത്തി മഞ്ജുളാൽ പരിസരത്ത് അണിനിരന്നു. ക്ഷേത്രത്തിൽ നാഴികമണി മുഴങ്ങിയതോടെ ശ്രീലകത്ത് പൂജിച്ച ആനമണികളുമായി പാപ്പാന്മാർ മഞ്ജുളാലിന് മുന്നിലേക്ക് ഓടിയെത്തി. ആനകളെ കഴുത്തിൽ മണിയണിയിച്ച് ശംഖനാദം മുഴങ്ങി. കിഴക്കേ ഗോപുരനടയിലൂടെ ആദ്യം ഓടിയെത്തിയ ഗോപീകൃഷ്ണൻ ക്ഷേത്രത്തിൽ പ്രവേശിച്ചു.

കഴിഞ്ഞ വർഷം ഉൾപ്പെടെ എട്ട് തവണ വിജയിയായിരുന്ന ഗോപീകണ്ണനെ കിഴക്കേ നടശാലയ്ക്ക് മുൻപിൽ മറികടന്നാണ് ഗോപീകൃഷ്ണൻ വിജയിയായത്. ഗോപീകൃഷ്ണൻ ക്ഷേത്രത്തിനകത്ത് 7 പ്രദക്ഷിണം പൂർത്തിയാക്കി. വിജയിയെ നിറപറ ചൊരിഞ്ഞ് സ്വീകരിച്ചു. ഉത്സവത്തിനിടെ തിടമ്പ് എഴുന്നള്ളിക്കുക ഗോപീകണ്ണന്റെ മസ്തകത്തിലാവും. നാളെ മുതൽ ക്ഷേത്രത്തിൽ 5000 പേർക്ക് വീതം ദർശനം അനുവദിക്കും. മാർച്ച് നാലിന് പള്ളിവേട്ടയും അഞ്ചിന് ആറാട്ടും കടുത്ത നിയന്ത്രണങ്ങളോടെ നടക്കും.

Related Articles

Back to top button