അഹമ്മദാബാദ്: വിരലടയാളപരിശോധകരെ കബളിപ്പിക്കാൻ വിരലിലെ തൊലി മാറ്റി റെയിൽവേ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ രണ്ടുപേരെ വഡോദരയിൽ അറസ്റ്റുചെയ്തു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ലെവൽ-1 പരീക്ഷയെഴുതാൻ ഗുജറാത്തിലെ വഡോദരയിലെത്തിയ ബിഹാർസ്വദേശികളാണ് പിടിയിലായത്.
അറസ്റ്റിലായവരിൽ മനീഷ് കുമാർ ശംഭു നാഥ് (26) ആണ് പരീക്ഷാർഥി. സുഹൃത്തായ രാജ്യഗുരു ഗുപ്തയാണ്(22) ആൾമാറാട്ടം നടത്തിയത്. പരീക്ഷാർഥികളുടെ വിരലടയാളം ആധാർരേഖകളുമായി പൊരുത്തപ്പെട്ടാലേ പരീക്ഷയെഴുതാൻ അനുവദിക്കൂ. ഇതിനായി മനീഷിന്റെ ഇടതുകൈയുടെ തള്ളവിരലിലെ തൊലി ചെത്തിയെടുത്ത് രാജ്യഗുരുവിന്റെ വിരലിൽ ഒട്ടിച്ചുവെച്ചു.
അടുപ്പിൽവെച്ച പാത്രത്തിൽ വിരൽമുട്ടിച്ച് കുമിളയായപ്പോൾ ചെത്തിയെടുത്തെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. തൊലി ഒരു കൂടിലാക്കി ഇരുവരും വഡോദരയിൽ തീവണ്ടിയിലെത്തി പരീക്ഷാഹാളിൽ കടക്കുംമുന്നേ രാജ്യഗുരുവിന്റെ വിരലിൽ ഒട്ടിച്ചു. എന്നാൽ, രണ്ടുവട്ടം അടയാളമെടുത്തിട്ടും ശരിയാകാതെവന്നപ്പോൾ പരിശോധകൻ വിരലിൽ സാനിറ്റൈസർ പുരട്ടി. അതോടെ രാജ്യഗുരുവിന്റെ ഒട്ടിച്ചുവെച്ച തൊലി അടർന്നുവീണു. ഇതോടെ പോലീസിലറിയിക്കുകയും രണ്ടു പ്രതികളെയും അറസ്റ്റുചെയ്യുകയുമായിരുന്നു.