കര്‍മ്മനിരതരായി സന്യാസിസംഘം
പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ സന്യാസദീക്ഷാ വാര്‍ഷികത്തെ വരവേറ്റ് ഗുരുധര്‍മ്മപ്രകാശ സഭാംഗങ്ങള്‍. 38-ാംമത് ദീക്ഷാ വാര്‍ഷികത്തിന്റെ പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ക്കും സത്സംഗത്തിനുമൊപ്പം കര്‍മ്മത്തിനും പ്രാധാന്യം നല്‍കി സന്യാസി സംഘം. രാവിലെ താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണവും പ്രാര്‍ത്ഥനയ്ക്കും സ്പിരിച്ച്വല്‍സോണിലെ മീറ്റിംഗിന് ശേഷം ഗുരുവിന്റെ ഉദ്യാനത്തിലെത്തിയ അംഗങ്ങള്‍ വിശ്രമത്തിന് പകരം കര്‍മ്മത്തിലേര്‍പ്പെട്ടത് കൗതുകമായി. ശാന്തിഗിരിയിലെ സന്യാസ്തര്‍ ഒന്നടങ്കം കര്‍മ്മസന്യാസിമാരായി മാറുകയായിരുന്നു. സ്പിരിച്ച്വല്‍സോണിലെ വിവിധയിടങ്ങളില്‍ കളപറിക്കാനും, പാതചെത്തിയൊരുക്കാനും, സന്യാസിമാരും ബ്രഹ്മചാരികളും മുന്നിട്ടിറങ്ങിയപ്പോള്‍ ഉദ്യാനത്തിലെ ചെടികളുടെ പരിപാലനം സന്യാസിനിമാരും ബ്രഹ്മചാരിണികളും എറ്റെടുത്തു. സന്യാസിമാരോടാപ്പം നിയുക്തരായവരും കർമ്മളിൽ പങ്കാളിയായി .
ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളുടെയും യൂണിറ്റുകളുടേയും ചുമതലവഹിക്കുന്നവരെല്ലാം സന്യാസ ദീക്ഷാവാര്‍ഷികത്തിന്റെ പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ക്കായി ഇക്കഴിഞ്ഞ ദിവസം കേന്ദ്രാശ്രമത്തിലെത്തിയിരുന്നു. ഇന്നുമുതല്‍ ദീക്ഷാവാര്‍ഷിക ദിനമായ ഒക്ടുോബര്‍ 5 ബുധനാഴ്ചവരെ സന്യാസിമാര്‍ക്ക് പ്രാര്‍ത്ഥനയുടെ ദിനങ്ങളാണ്. രാവിലെയും വൈകിട്ടും ആരാധനയില്‍ പങ്കുചേരണം. വൈകുന്നേരം സത്സംഗമുണ്ട്. ഇതിനൊക്കെയിടയില്‍ ഉച്ചയൂണിന് ശേഷമാണ് അല്പസമയം വിശ്രമിക്കാന്‍ സമയം ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ ദീക്ഷാ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ കര്‍മ്മത്തിനായി മാറ്റിവെയ്ക്കുമെന്ന് സന്യാസിമാർ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.