പോത്തൻകോട് : സന്ന്യാസമെന്നാൽ സംയമനത്തോടെ എന്നതിനുപരി സമചിത്തതയോടെ ഉപേക്ഷിക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്നും, കലിയുഗത്തിലെ സന്ന്യാസം അഥവാ ഇന്നത്തെ സന്ന്യാസത്തിൽ സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതിനാണ് പ്രാമുഖ്യമെന്നും സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി.
സന്യാസത്തിലെ ന്യസിക്കുക എന്ന വാക്കിനാണ് ഏറേ പ്രധാന്യം, സംന്യാസം ത്യാഗമാണ് എന്നാണ് അഭിവന്ദ്യ ശിഷ്യപൂജിതയുടെ വാക്കു്. ഉള്ള ഒന്നിനെ മാറ്റിവയ്ക്കുന്നതാണ് ത്യാഗം. ഇഷ്ടങ്ങളേയും,സുഖങ്ങളേയും മാറ്റിവെച്ച് ജീവിക്കണം. മനസ്സിൻെറ ഉള്ളിലും വീട്ടിനുള്ളിലും ആണ് സന്യാസം വേണ്ടത്. സന്യാസി ആയാൽ കർമ്മദോഷങ്ങളിൽ നിന്ന് മുക്തനായി എന്നുവിചാരിക്കരുത്. ജീവനിലിരിക്കുന്ന കെടുതികൾ എടുത്തു മാറ്റണം. കർമ്മവാസനകൾ ആവർത്തിക്കപ്പെടുന്നതാണ്, ഭക്തന് ചീത്ത മൻസ്സിൽ തോന്നിയാലും കർമ്മത്തിൽ വരാതെ സൂക്ഷിക്കണം. അർപ്പണം കൊണ്ട് മാറ്റി എടുക്കണം.എല്ലാ കുറവുകളും മാറ്റി ഗുരുവിൽ സമർപ്പിച്ച് കരിയിച്ചു കളയണം, ശരീരം കൊണ്ടുള്ള കർമ്മത്തിൽ തെറ്റ് വരരുത്, അഹങ്കാരം അരുത്, ആത്മസുകൃതം നേടണം. കർമ്മാധികാരം ഒഴിവാക്കണം. വളരെ സൂക്ഷമതയോടെ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിക്കണം.
ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (19-10-2023)വൈകിട്ട് 8.00 മണിക്ക് സ്പിരിച്ച്വൽ സോൺ ഓഡിറ്റോറിയത്തിൽ നടന്ന സന്ന്യാസ ദീക്ഷാ വാർഷികാഘോഷങ്ങളുടെ ഭാഗമായ സത്സംഗത്തിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ജനറൽ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ (ടെക്നിക്കൽ) റ്റി.കെ.ഉണ്ണികൃഷ്ണ പ്രസാദ് സ്വാഗതം ആശംസിച്ച യോഗത്തിന് ശാന്തിഗിരി വിശ്വസാംസംകൃതി കലാരംഗം ഡെപ്യൂട്ടി കണ്‍വീനര്‍ ബിന്ദു സുനില്‍കുമാര്‍ നന്ദിരേഖപ്പെടുത്തി. ജനസേവികപുരം യൂണിറ്റിലെ ബാലകൃഷ്ണപിള്ള കെ, കരുണപുരം യൂണിറ്റിലെ ബൈജി റ്റി.പി. എന്നിവര്‍ ഗുരുവുമായും ആശ്രമവുമായുമുള്ള തങ്ങളുടെ അനുഭവം പങ്കിട്ടു.