ഗുരു സ്നേഹവാത്സല്യങ്ങളുടെ കാരുണ്യം – സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി
ശാന്തിഗിരി: ഗുരു സ്നേഹവാത്സല്യങ്ങളുടെ കാരുണ്യമെന്നും തന്റെ ജീവിതത്തില്‍ ഗുരു ചൊരിഞ്ഞ സ്നേഹവും വാത്സല്യവും കാരുണ്യവുമാണ് ഈ ജീവിതമെന്നും സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി. ഇന്ന് (01.10.2022 ശനിയാഴ്ച) രാവിലെ 11.30 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങളോട് തന്റെ ആശ്രമാനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു സ്വാമി. 1982 ലാണ് ആദ്യമായി ആശ്രമത്തിലെത്തിയത്. ആദ്യമായി ഗുരുവിനെക്കണ്ടതും ആശ്രമാന്തരീക്ഷത്തിലേക്ക് കടന്നുവന്നതും മനസ്സിൽ മധുരിക്കുന്ന ഓർമ്മകളായി ഇന്നും നിലനിൽക്കുന്നു. അന്നൊക്കെ വർഷത്തിൽ രണ്ട് പ്രാവശ്യമായിരുന്നു ആശ്രമത്തിൽ വരുന്നത്. ഒരിക്കൽ ആശ്രമത്തിൽ വന്നപ്പോൾ കലശലായ ചെവിവേദന ഉണ്ടായി. അടുത്ത ബന്ധുവിനൊപ്പം തന്നെ നിർത്തി അച്ഛനും അമ്മയും വൈകുന്നേരത്തെ ആരാധന കൂടാൻ പോയി. ഗുരു അവരെകണ്ടപ്പോൾ എന്നെക്കുറിച്ച് അന്വേഷിച്ചു. ചെവിവേദന കാരണം കിടക്കുകയാണെന്ന് അറിയിച്ചപ്പോൾ കൂട്ടിക്കൊണ്ട് വരാൻ ഗുരു അറിയിച്ചു. അന്ന് മൂന്നര വയസ്സ് പ്രായം. ചെവിവേദന കാരണം കരഞ്ഞുനിലവിളിക്കുന്ന എന്നെയും കൂട്ടി ഗുരുവിന്റെ അടുത്തെത്തി. ഗുരു തന്നെ മടിയിലേക്ക് ഇരുത്തി ചെവിയിൽ ഒരു മരുന്ന് ഒഴിച്ചു തന്നു.
മറ്റൊരവസരത്തില്‍ പൂർവ്വാശ്രമത്തിൽ തനിക്കുണ്ടായിരുന്ന “വിദ്യാശങ്കർ” എന്ന പേരുമാറ്റുന്നതിനായി അച്ഛനും അമ്മയും ഗുരുവിനോട് അനുവാദം ചോദിച്ചപ്പോൾ ഇപ്പോൾ വേണ്ടെന്നും സമയമാകുമ്പോൾ പേരുമാറുമെന്നും ഗുരു പറഞ്ഞു. ആ വാക്കുകൾ 2009 ഒക്ടോബർ 24 ന് അന്വർത്ഥമായെന്നും സ്വാമി ഭകതദത്തൻ ജ്ഞാന തപസ്വി പറഞ്ഞു. ഗുരുവിന്റെ അടുത്തു നിൽക്കാൻ ആഗ്രഹമുണ്ടായതും ബന്ധുക്കളുടെ അടുത്ത് നിന്നുണ്ടായ എതിർപ്പുകളെ അതിജീവിച്ച് അച്ഛനും അമ്മയും എടുത്ത തീർപ്പും തന്റെ സന്ന്യാസജീവിതത്തിലേക്ക് വഴിതുറന്നുതന്നുവെന്ന് സ്വാമി പറഞ്ഞു. 1992 ജൂൺ 6 ന് ആശ്രമജീവിതം ആരംഭിച്ചു. മനുഷ്യനായി ഗുരു നമ്മോടൊപ്പം ജീവിച്ചപ്പോൾ ആ മഹാത്മാവിനെ തിരിച്ചറിഞ്ഞില്ലെന്നും ഇന്ന് ഓരോദിനവും ലോകം ഗുരുവിന്റെ മഹത്വത്തെ ബോധ്യപ്പെടുത്തി തരുന്നെന്നും സ്വാമി പറഞ്ഞു. ആശ്രമത്തിൽ നിത്യേനയുള്ള നിരവധി കർമ്മങ്ങളിൽ ഭാഗഭാക്കാകാനുള്ള വലിയ അവസരങ്ങൾ ഗുരു തന്നു. അതൊക്കെ ദൈവത്തിന്റെ നിയോഗമായും ഭാഗ്യമായും കരുതുന്നു. ബ്രാഞ്ചാശ്രമത്തിന്റെ ചുമതലകൾ സന്ന്യാസജീവിതത്തെ കരുത്തുറ്റതാക്കിയെന്ന് സ്വാമി കൂട്ടിച്ചേർത്തു.
ശാന്തിഗിരിയില്‍ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷിക ആഘോഷങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഓഗസറ്റ് 5 ന് വിജയദശമിയിലാണ് സന്ന്യാസദീക്ഷ ചടങ്ങുകള്‍ നടക്കുന്നത്.