പത്തനംതിട്ട: കേരളത്തില്‍ കേള്‍ക്കാതിരുന്ന ഒന്നാണ് നരബലി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ് നാട്ടിലുമൊക്കെ ഇടയ്ക്കിടയ്ക്ക് കേട്ടിരുന്നെങ്കിലും നമ്മുടെ കൊച്ചുകേരളത്തിലും നരബലി രഹസ്യമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് സ്ത്രീകളെ നരബലി നല്‍കിയിട്ടുള്ള വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തിരുവല്ലയിലെ ദമ്പതികള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കപ്പെട്ടതില്‍ ഒരാള്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പൊന്നുരുളി സ്വദേശിനി പത്മയെന്ന് റിപ്പോര്‍ട്ട്.
ഇവരെ പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി തലയറുത്ത് കൊന്നശേഷം മൃതദേഹം പല കഷണങ്ങളാക്കുകയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് അമ്ബതിനടുത്ത് പ്രായമുണ്ടാകുമെന്നാണ് അറിയുന്നത്. ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും അറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ എസ്‌ആര്‍എം റോഡില്‍ താമസിക്കുന്ന ഷാഫി എന്നയാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഒരു സ്ത്രീയെ കാണാനില്ലെന്നുള്ള പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന അരുംകൊലകളുടെ രഹസ്യം വെളിപ്പെട്ടത്. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്ന റാഷിദാണ് ഇവരെ പത്തനംതിട്ടയിലെത്തിച്ചത്. ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. തിരുവല്ലക്കാരായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് നരബലി നടത്തിയത്. ഭഗവല്‍ സിങ് ആഭിചാരകര്‍മ്മങ്ങള്‍ നടത്തി വരുന്നയാളാണെന്നും പൊലീസ് പറഞ്ഞു. ഇവരെ കുഴിച്ചിട്ട സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.
പൂജയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയശേഷം മാത്രമേ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകൂ. എങ്ങനെയാണ് കൊലപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. ഇപ്പോള്‍ പ്രാഥമികമായ വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്തായാലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇതിനു പിന്നിലെന്നാണ് വ്യക്തമാകുന്നതെന്നും ഐജി പ്രകാശ് പറഞ്ഞു.
ചിറ്റൂര്‍ റോഡില്‍ രാത്രി ലോട്ടറിക്കച്ചവടം നടത്തുന്നതിനിടെ പൊന്നുരുന്നി സ്വദേശി പത്മത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. കാലടി മലയാറ്റൂര്‍ സ്വദേശിനി റോസ് ലിയെ (50) ജൂണ്‍ മാസത്തിലാണ് കാണാതായത്. അതിക്രൂരമായ രീതിയിലാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഭവവല്‍ സിങ് തിരുമ്മു ചികിത്സയും നടത്തി വന്നിരുന്നു. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപമാണ് കഷണങ്ങളാക്കിയ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
മൂന്നു ജില്ലാ പൊലീസ് മേധാവികള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കടവന്ത്ര സ്വദേശിനിയുടെ മിസ്സിങ് കേസ് കൊച്ചി സിറ്റി പൊലീസാണ് അന്വേഷിക്കുന്നത്. കാലടി സ്വദേശിനിയുടെ തിരോധാനം കൊച്ചി റൂറല്‍ പൊലീസും അന്വേഷിക്കുന്നു. സംഭവം നടന്നത് ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണെന്ന് ഐജി പ്രകാശ് പറഞ്ഞു. അസാധാരണവും ഭീതിജനകവുമായ കൊലപാതകമാണ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അതിക്രൂരമായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്ന് നാഗരാജു പറഞ്ഞു.
മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതല്‍ പേര്‍ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.