റോം: സ്വിറ്റ്സര്‍ലന്‍ഡിലെ പുരുഷന്മാര് പെന്ഷന് കാര്യത്തില്‍ വിവേചനം നേരിടുന്നതായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു. 1990ല്‍ ഭാര്യ മരിച്ച മാക്സ് ബീലര്‍ എന്ന സ്വിസ് പൗരന് നല്കിയ ഹര്‍ജിയിലാണിത്. അന്ന് 41 വയസുണ്ടായിരുന്ന ബീലര്‍ കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ചു. വിഭാര്യന്മാര്ക്കുള്ള സര്‍ക്കാര്‍ പെന്‍ഷനായിരുന്നു ഏക വരുമാനം. എന്നാല്‍ 2010ല്‍ പെന്ഷന് നിലച്ചു. കുട്ടികള്‍ 18 വയസ് പിന്നിട്ടാല്‍ വിഭാര്യന്മാര്ക്കു പെന്ഷന് നല്‍കില്ലെന്ന സ്വിസ് നിയമപ്രകാരമായിരുന്നിത്.
ഇതിനെതിരേ ബീലര്‍ പ്രാദേശിക കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു. തുടര്‍ന്നുള്ള അപ്പീലുകളാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിവരെ എത്തിയത്. കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായാല്‍ വിഭാര്യന്മാര്‍ വീണ്ടും ജോലി ചെയ്യണമെന്ന വാദമാണ് സ്വിസ് സര്‍ക്കാര്‍ ഉന്നയിച്ചത്. അതേസമയം, വിധവകള്‍ക്ക് ഇതു ബാധകമല്ല.
തൊഴിലിടങ്ങളില്‍ വനിതകള്‍ക്കു തുല്യപരിഗണനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും പുരുഷന്മാര് പെന്ഷന് കാര്യത്തില്‍ വിവേചനം നേരിടുന്നതു ശരിയല്ലെന്നും യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു.
സ്വിസ് സര്‍ക്കാര്‍ ബീലര്ക്കു മുന്‍കാല പ്രാബല്യത്തോടെ പെന്ഷന് നല്‍കേണ്ടിവരും. സമാന സഹാചര്യത്തില്‍ പെന്ഷന് നിഷേധിക്കപ്പെട്ടവരും അവകാശമുന്നയിക്കുന്നതു സര്‍ക്കാരിനു വലിയ സാന്പത്തിക ബാധ്യതയുണ്ടാക്കും. പെന്ഷന് നിയമങ്ങള്‍ പുതുക്കിയെഴുതേണ്ടിയും വരും. യൂറോപ്യന്‍ കോടതിക്കു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അധികാരം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിധി വഴിവയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.