വി.എം.സുരേഷ്കുമാർ
വടകര : വടകര സീറ്റ് എല്‍ജെഡിക്കു വിട്ടുകൊടുക്കാമെന്ന സി.കെ.നാണു എംഎല്‍എയുടെ നിലപാട് തള്ളി ജനതാദള്‍ എസ് ജില്ലാ നേതൃത്വം.
നിലവില്‍ പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള ഉത്തരവാദിത്തവും സി.കെ.നാണുവിനില്ല. വടകര വേണ്ടെന്നു പറയാന്‍ സി.കെ.നാണുവിന് അധികാരമില്ലെന്നും ജില്ലാ പ്രസിഡന്റാണ് ജില്ലയില്‍ സീറ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നുമാണ് നേതൃയോഗത്തില്‍ ഉയര്‍ന്ന വാദം.
വടകര വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാന്‍ ജില്ലാ യോഗം തീരുമാനിച്ചു.
യുഡിഎഫിന്റെ കൈവശമായിരുന്ന വടകര കനത്ത പോരാട്ടത്തിലൂടെയാണ് ജനതാദള്‍ എസ് പിടിച്ചെടുത്തത്. ആ സമയത്ത് യുഡിഎഫിനൊപ്പമായിരുന്ന എല്‍ജെഡി എല്‍ഡിഎഫിലേക്ക് വന്നതോടെ ജനതാദള്‍ എസിനെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. തോറ്റ പാര്‍ട്ടിക്ക് സീറ്റു വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സീറ്റ് വിട്ടുകൊടുക്കാതെ വഴിയില്ലെന്നാണ് സം സ്ഥാനനേതൃത്വത്തിന്റെ നിലപാടെങ്കില്‍ ജില്ലയില്‍ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് വേണമെന്നും നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് കെ.ലോഹ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.ആസാദ്, പി.കെ.കബീര്‍, കെ.കെ.അബ്ദുല്ല, ടി.കെ.ഷെരീഫ്, റഷീദ് മുയിപ്പോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.