ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 12000ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തലസ്ഥാന നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക.
വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകളുള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4K സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപനചടങ്ങുകളും നിശാഗന്ധിയിൽ നടക്കും.
മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദി ഡിറക്റ്റേഴ്സ്, ഇൻ കോൺവർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.